
ബിഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യമാകുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറുന്നതോടെ ബിഹാറിൽ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സാമ്രാട്ട് ചൗധരി എന്നിവർക്കൊപ്പം എത്തിയാണ് നിതീഷ് കുമാറും മറ്റ് എൻഡിഎ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാജ്യസഭാംഗമാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണയും മാർഗനിർദ്ദേശവും ഉണ്ടാകുമെന്നും പത്രിക സമർപ്പണത്തിന് മുമ്പ് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് പട്നയിലെ ജെഡിയു ആസ്ഥാനത്ത് പ്രവർത്തകർ അക്രമാസക്തരായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിലും വൈകാരികമായ പ്രതിഷേധങ്ങൾ അരങ്ങേറി. അതേസമയം, പുതിയ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ അമിത് ഷായുടെ നേതൃത്വത്തിൽ സജീവമായി നടക്കുകയാണ്. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. നിത്യാനന്ദ റായ്, ദിലീപ് ജെയ്സ്വാൾ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
പുതിയ ഭരണക്രമമനുസരിച്ച് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇതോടെ ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലഭിച്ചേക്കും. ഇതിനെ ‘പരിഷ്കരിച്ച മഹാരാഷ്ട്ര മോഡൽ’ എന്നാണ് തേജസ്വി യാദവ് വിശേഷിപ്പിച്ചത്. പ്രാദേശിക പാർട്ടികളെ നശിപ്പിക്കുകയാണ് ബിജെപിയുടെ രീതിയെന്ന് കപിൽ സിബൽ വിമർശിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് നിതീഷ് ഈ മാറ്റത്തിന് തയ്യാറായതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അടുത്ത വർഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.