ഞാൻ
തീക്കടൽ നീന്തിയൊരു
മഴ തിരഞ്ഞിറങ്ങുന്നു
നീ
മഴകൊണ്ടെനിക്കായൊരു
കടല് മെടയുന്നു
വിഷാദ വെയിലുകൾ
പടം പൊഴിയ്ക്കുന്നു
നിന്റെ കവിതകളിൽ
പ്രണയത്തിനു കുറുകെ
ഒഴുകുന്ന
നദികളെ കുറിച്ച്
വായിക്കുന്നു
അരികിലെത്തുമ്പോൾ
ഞാൻ മാത്രം
മാഞ്ഞുപോകുന്നു
എനിക്ക്
ശ്വാസം വിലങ്ങുന്നു
പ്രണയം കൊണ്ട്
വിഷം തീണ്ടിച്ച്
നീയെന്റെ
ആകാശനീലിമയിൽ നിന്നൊരു
നക്ഷത്രത്തെ എറിഞ്ഞിടുന്നു
ചുംബനങ്ങൾക്ക്
ചിറകുമുളപ്പിച്ച്
ഞാനതിനെ
നിലാവിന്റെ
മുലകൊടുത്തുറക്കുന്നു
നീയൊരു
വാക്കിന്റെ
ഇരുട്ട് കൊണ്ട്
ഇഷ്ടത്തെ
മറച്ചു വെയ്ക്കുന്നു
കുറുങ്കവിതകളുടെ
കുമ്പിളിലയിൽ
ഞാനെന്നെ
നിന്നിൽ
വൃഥാ തോരാനിടുന്നു
മൗനത്തിൽ
അമ്പേറ്റ് വീഴുന്ന
ഇണകളാവുന്നു
എന്നിട്ടും
വിരിച്ചിട്ട ഒരു
കവിതയ്ക്കിരുപുറമിരുന്ന്
നമ്മളെന്തിനാണെന്നും
പ്രണയ വൈകുന്നേരങ്ങളെ
കുടിച്ചു വറ്റിയ്ക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.