11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
January 28, 2026

സമാധാന കരാറില്‍ തീരുമാനമായില്ല; ത്രികക്ഷി ചര്‍ച്ചയ്ക്ക് സാധ്യത

പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്- സെലന്‍സ്കി കൂടിക്കാഴ്ച

ഉക്രെയ‍്നുള്ള സുരക്ഷാ ഉറപ്പുകള്‍ക്ക് യുഎസ് പിന്തുണ നല്‍കും
Janayugom Webdesk
വാഷിങ്ടണ്‍
August 19, 2025 10:43 pm

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ച വന്‍ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ല. എന്നാല്‍ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. നാറ്റോയില്‍ ചേരാന്‍ അനുവദിക്കില്ലെങ്കിലും സുരക്ഷാ ഉറപ്പുകള്‍ വേണമെന്ന ഉക്രെയ‍്ന്റെ ആവശ്യത്തെ യുഎസ് പിന്തുണയ്ക്കുമെന്ന് ട്രംപ് അറിയിച്ചു. സുരക്ഷാ ഉറപ്പുകൾ സ്വീകരിക്കാൻ പുടിൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉക്രെയ‍്ന് നാറ്റോ ശെെലിയിലുള്ള സംരക്ഷണങ്ങൾ നല്‍കുന്നതിന് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് നേരത്തെ അറിയിച്ചിരുന്നു. 

ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തും. ഉക്രെയ്‌ന്‍ ചില വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറാകണമെന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യ‑ഉക്രെയ‍്ൻ‑യുഎസ് ത്രികക്ഷി സമ്മേളനത്തിന് സെലന്‍സ്കി സമ്മതമറിയിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ക്കുള്ള ട്രംപിന്റെ നടപടികള്‍ക്ക് സെലന്‍സ്കി നന്ദി അറിയിച്ചു. പുടിനും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു സ്ഥലം നിശ്ചയിക്കേണ്ടതുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം ത്രികക്ഷി ചര്‍ച്ചയ്ക്ക് പുടിന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. റഷ്യ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ എന്ത് വേണമെന്ന കാര്യം അമേരിക്കയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സെലന്‍സ്കി വ്യക്തമാക്കി. ചർച്ചയ്ക്കിടെ ട്രംപ് പുടിനെ വിളിച്ച് 40 മിനിറ്റോളം സംസാരിച്ചെന്ന് വൈറ്റ്ഹൗസ്‌ അറിയിച്ചു. ഉക്രെയ്‌നിൽ അമേരിക്കൻ സൈനികരെ വിന്യസിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇറ്റലിക്കായി ജോര്‍ജിയ മെലോണി, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. റഷ്യയുമായുള്ള സമാധാന കരാറിനെച്ചൊല്ലി അമേരിക്കയും യൂറോപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
തന്ത്രപ്രധാനമായ ചില പ്രദേശങ്ങള്‍ വിട്ടുനല്‍കുന്നത് ഉള്‍പ്പെടെ വലിയ ഇളവുകള്‍ക്കായി ഉക്രെയ‍്നെ ട്രംപ് സമ്മര്‍ദത്തിലാക്കുന്നുവെന്ന ആശങ്ക യൂറോപ്യന്‍ നേതാക്കള്‍ക്കുണ്ടായിരുന്നു. ഉക്രെയ്‌നുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാകാത്തപക്ഷം ഉപരോധവും നികുതി വര്‍ധനകളുമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മാര്‍ക്ക് റുട്ടെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.