
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ഇതെല്ലാം ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാണെന്നും അതിനാല്‍ സന്ദേശങ്ങള്‍ അയയ്ക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്ന് ചൂണ്ടികാട്ടി ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദിസന്ദേശം അയയ്ക്കാനും ഹെെക്കോടതി അനുമതി നൽകി.
ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്.
സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണ് എന്ന് ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചു. ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ട്. അതിലൊന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, കേരള എന്ന ഐഡി ആണ് ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനാണ് മെറ്റയുടെ വെരിഫൈഡ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്നും ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.