
ഇനിമുതല്‍ പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. പൊതു റോഡുകളോ ഹൈവേകളോ ഉപയോഗിക്കുന്നതിന് മാത്രമാണ് മോട്ടോര്‍ വാഹന നികുതി ചുമത്തേണ്ടതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ സിംഗിള്‍ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത കാലയളവില്‍ നികുതി ചുമത്താന്‍ കഴിയില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 1963ലെ ആന്ധ്രാപ്രദേശ് മോട്ടോർ വാഹന നികുതി നിയമത്തിലെ ‘പൊതുസ്ഥലം’ എന്ന പ്രയോഗത്തെക്കുറിച്ചും കോടതി എടുത്തുപറഞ്ഞു. രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) എന്ന സ്ഥാപനത്തിന്റെ വളപ്പിൽ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആന്ധ്രാപ്രദേശ് സർക്കാർ നികുതി ചുമത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ഐഎന്‍എല്ലിന് കീഴിലുള്ള വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിനകത്തെ സെന്‍ട്രല്‍ ഡിസ്പാച്ച് യാര്‍ഡില്‍ ഉപയോഗിച്ചിരുന്ന 36 വാഹനങ്ങള്‍ക്ക് ചുമത്തിയ നികുതിയാണ് കേസിനാധാരം.
കമ്പനിയുടെ ഹർജി പരിഗണിച്ച്, അടച്ചിട്ടതും നിയന്ത്രിതവുമായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾ ‘പൊതുസ്ഥലം’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ, അത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന നികുതി ചുമത്താൻ കഴിയില്ലെന്നും കോടതി വിധിയിൽ കൂട്ടിച്ചേർത്തു. ഇതോടെ കമ്പനിയുടെ അപ്പീല്‍ അനുവദിച്ചുകൊണ്ട്, ആന്ധ്രാപ്രദേശ് അധികാരികള്‍ നികുതിയിനത്തിൽ പിരിച്ച 22,71,700 രൂപ തിരികെ നൽകാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.