4 March 2026, Wednesday

Related news

February 28, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026
February 19, 2026
February 12, 2026
February 11, 2026

എസ്ഐആറിൽ നിന്ന് പിന്മാറില്ല; കുടിയേറ്റക്കാര്‍ക്ക് വോട്ടുണ്ടാവില്ല, പ്രതിപക്ഷ ആരോപണങ്ങളില്‍ അന്വേഷണമില്ല; തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Webdesk
ന്യൂഡൽഹി
August 17, 2025 4:18 pm

ബിഹാറിൽ സമഗ്രവോട്ടർ പട്ടിക പരിഷ്കാരം (എസ്ഐആർ) സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുപോലെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് വിവേചനം കാണിക്കാൻ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ല.’’മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

വോട്ടർ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാൻ വേണ്ടിയാണ് ബിഹാറിൽ എസ്ഐആർ നടപ്പാക്കിയത്. 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബി‌എൽ‌എ) ചേർന്നാണ് കരട് പട്ടിക തയാറാക്കിയത്. ഈ കരട് പട്ടിക തയാറാക്കുമ്പോൾ, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്റുമാർ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആകെ 28,370 അവകാശവാദങ്ങളും എതിർപ്പുകളും വോട്ടർമാർ സമർപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാതിലുകൾ എല്ലാവർക്കും ഒരുപോലെ തുറന്നിരിക്കും. താഴെത്തട്ടിൽ, എല്ലാ വോട്ടർമാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും, എല്ലാ ബൂത്ത് ലെവൽ ഓഫിസർമാരും സുതാര്യമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവർ നാമനിർദേശം ചെയ്ത ബിഎൽഒമാരുടെയും സാക്ഷ്യപത്രങ്ങൾ സ്വന്തം പാർട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. അല്ലെങ്കിൽ യാഥാർഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ബിഹാറിലെ എസ്‌ഐആറിനെ പൂർണ വിജയമാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടർമാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയർത്താൻ സാധിക്കില്ല’’– മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചു. ‘‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചതായി നമ്മൾ കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ചു. അമ്മമാർ, മരുമക്കൾ, പെൺമക്കൾ എന്നിവരുൾപ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടർ പട്ടികയിൽ പേരുള്ളവർ മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, ഒരു കോടിയിലധികം ജീവനക്കാർ, 10 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർ എന്നിവർ പ്രവർത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുന്നിൽ ഇത്രയും സുതാര്യമായ ഒരു പ്രക്രിയയിൽ, ഏതെങ്കിലും വോട്ടർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ?’’– തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ചു.

Eng­lish sum­ma­ry: No rul­ing side or oppo­si­tion for us’: EC in first press­er since Bihar SIR

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.