ആരോഗ്യ വകുപ്പിന്റെ പരിശോധനകളോ നിരീക്ഷണങ്ങളോ ഇല്ലാത്തതിനാൽ ഇറച്ചിക്കടകളിൽ രോഗ വ്യാപന സാധ്യതകളുള്ള മാംസങ്ങൾ ക്രമാത്രീതമായി വിൽക്കപ്പെടുന്നതായി പരാതി. രോഗബാധയെ തുടർന്ന് ചാകുന്ന മൃഗങ്ങൾ, കാത്സ്യ കുറവിനെ തുടർന്ന് വീണ് എഴുനേൽക്കാൻ കഴിയാത്ത മൃഗങ്ങളേയുമൊക്കെ മാസം വിൽപ്പനക്കാർ നാമമാത്ര തുക നൽകി വാങ്ങുകയും രാത്രി കാലങ്ങളിൽ മാംസമാക്കി കൊണ്ടു പോവുകയും ചെയ്യുന്ന പ്രവണത സമീപകാലത്തായി വര്‍ധിച്ചു വരുന്നതായി പൊതുജനങ്ങൾ പരാതിപ്പെടുന്നു.
പുലർച്ചെയോടെ തട്ടുകളിൽ കയറുന്ന ഇത്തരം ഇറച്ചികൾ ഹോട്ടലുകളിലേക്കും ധാരാളമായി പോകുന്നുണ്ട്. ചത്ത മാടുകളെ മറവു ചെയ്യണമെങ്കിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി കുഴിച്ചു മൂടണം. ഇതിനും മൃഗം ചത്ത നഷ്ടത്തിനു പുറമെ സാമ്പത്തികം ചെലവഴിക്കണമെന്നതിനാൽ ഉടമകൾ കിട്ടുന്നത് വാങ്ങി കച്ചവടക്കാർക്ക് നൽകുന്ന സാഹചര്യം കൂടുതലാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ പരിധികളിൽ മാംസ വിൽപന നടത്തുന്നതിനായി ലേലം ചെയ്ത് കൊടുക്കാറുണ്ട്.
ലക്ഷങ്ങൾ ഈ ഇനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കാറുമുണ്ട്. ഇത്തരം ലേലം നടത്തുമ്പോൾ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ വരെ ഏർപ്പെടുത്തി വേണം നൽകാൻ എന്ന വ്യവസ്ഥയും നില നിൽക്കുന്നുണ്ട്. ഒരു പഞ്ചായത്തിൽ ഒരു വ്യക്തി ലേലം പിടിച്ചാൽ മൂന്നും നാലും വാർഡുകളിലേക്ക് വിൽപന ശാലകൾ നടത്താൻ വൻ തുക വാങ്ങി വീതം വെച്ചു കൊടുക്കുകയും ചെയ്യും. എന്നാൽ ലേലം ചെയ്യാതെ തന്നെ നിരവധി പഞ്ചായത്തുകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർക്കുന്നുണ്ട്. ഇത്തരം മേഖലകളിൽ ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കുക കൂടി ചെയ്യുന്നില്ലന്നാണ് ആരോപണം. മുമ്പ് തദ്ദേശ ഭരണ സ്ഥാപന പരിധിയിൽ മാംസവിൽപന ശാലകൾ ലേലം ചെയ്തു കൊടുത്താൽ തന്നെ ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അറവ മാടുകളെ പരിശോധിക്കുകയും വിൽപനയ്ക്ക് അനുയോജ്യമെന്ന് കണ്ടെത്തുന്ന മൃഗങ്ങളിൽ മുദ്ര പതിപ്പിച്ച് നൽകുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. മുദ്രപതിപ്പിക്കാത്ത മൃഗങ്ങളെയാണ് വിൽപന നടത്തുന്നതെങ്കിൽ ലൈസൻസ് റദ്ദാക്കുകയും വ്യാചാരിയുടെ മേൽ നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഈ സ്ഥിതി പൂർണ്ണമായും മാറി. ഇറച്ചിക്കച്ചവടക്കാർ മാംസാവശിഷ്ടങ്ങൾ റോഡിന് സമീപം ഉപേക്ഷിക്കുന്നത് തെരുവ് നായകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമാകുന്നു. ആരോഗ്യ വകുപ്പ് നിഷ്ക്രിയത്വം അവസാനിപ്പിച്ചാൽ രോഗ വ്യാപന സാധ്യതകളുള്ള മാംസങ്ങളുടെ വിൽപ്പനയും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് രക്ഷയും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.