
അസമിലെ ബംഗാളി വംശജരായ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇവർക്ക് അസമിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനായി ജനങ്ങൾ ‘നിസ്സഹകരണ പ്രസ്ഥാനം’ ആരംഭിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ബംഗാളി മുസ്ലീങ്ങൾക്ക് ഭൂമി വിൽക്കാനോ വാടകയ്ക്ക് നൽകാനോ പാടില്ല. അവർക്ക് റിക്ഷകളോ തള്ളുവണ്ടികളോ മറ്റ് വാഹനങ്ങളോ നൽകരുത്. ഇത്തരത്തിൽ സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെടുത്തിയാൽ ഇവർ സ്വയം അസം വിട്ടുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിലെ മുസ്ലീങ്ങളെ ‘മിയ’ എന്നും സാധാരണ മുസ്ലീങ്ങൾ എന്നും വേർതിരിച്ചു കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളി വംശജരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ‘മിയ’ വിഭാഗത്തിന് യാതൊരുവിധ സംരക്ഷണവും നൽകരുത്. എന്നാൽ മിയ എന്ന പേരിൽ മറ്റ് മുസ്ലീങ്ങളെ ഉപദ്രവിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇലക്ടറൽ റോൾ പരിഷ്കരണ വേളയിൽ മിയ വിഭാഗക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രസംഗം വർഗീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു. ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ വിദ്വേഷ പ്രസംഗം നടത്തുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.