4 February 2026, Wednesday

Related news

February 4, 2026
February 4, 2026
February 2, 2026
January 31, 2026
January 31, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 24, 2026

ഡല്‍ഹി കലാപം; ആറ് പേര്‍ക്കെതിരെ കൊലക്കുറ്റം

Janayugom Webdesk
ന്യൂഡല്‍ഹി
July 9, 2023 11:14 pm

2020ലെ ഡല്‍ഹി കലാപത്തിനിടെ ഷഹബാസ് എന്ന യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ ആറുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതി. മുസ്ലിം ജനവിഭാഗത്തിനെതിരെ നടത്തിയ ആസൂത്രിത പ്രതികാരമാണ് കൊലപാതകത്തിലൂടെ വെളിവായാതെന്ന് കര്‍ക്കര്‍ഡുമ കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചലയാണ് പ്രതികളായ അമന്‍, വിക്രം, രാഹുല്‍ ശര്‍മ്മ, രവി ശര്‍മ്മ, ദിനേഷ് ശര്‍മ്മ, രഞ്ജിത്ത് റാണ എന്നിവര്‍ക്കെതിരെ കൊലപാതകം, ലഹള, ഒരു സമുദായത്തിലെ ജനങ്ങളെ ആക്രമിക്കുക, കൊള്ളയടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.

ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിന് ദൃക്സാക്ഷികളായവര്‍ നല്‍കിയ മൊഴിയനുസരിച്ച് കൊലപാതകം നടത്തും മുമ്പ് കൃത്യമായ ആസൂത്രണം നടന്നുവെന്ന് കാണുവാന്‍ സാധിക്കും. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു. 2020 ഫെബ്രുവരി 24 നാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജനക്കൂട്ടം തടിച്ചുകൂടുകയും ലഹള ആരംഭിക്കുകയും ചെയ്തത്. നിയമവിരുദ്ധമായി പ്രദേശത്ത് തടിച്ച് കൂടിയ സംഘം മുസ്ലിം മതസ്ഥരുടെ വീടുകള്‍ കൊള്ളയടിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു.

ഐപിസി 144 ലംഘിച്ച് കലാപം അഴിച്ചുവിട്ട പ്രതികള്‍ അടക്കമുള്ളവര്‍ മതപരമായ വൈരം കാരണമാണ് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളിലൊരാളായ അമനെതിരെ ഷഹബാസിന്റെ വാച്ച് മോഷ്ടിച്ചതിന് ഐപിസി 412 അനുസരിച്ചും കുറ്റം ചുമത്തി. ഷഹബാസിന്റെ സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖജൂരി ഖൗസ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കണ്ണു ചികിത്സയുടെ ഭാഗമായി മരുന്നു വാങ്ങാന്‍ പോകുമ്പോള്‍ കലാപം നടക്കുന്ന സ്ഥലത്ത് കുടുങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കലാപകാരികള്‍ മകനെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ഷഹബാസിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചു.

Eng­lish Sum­ma­ry: North East Del­hi vio­lence: Court frames charges against six peo­ple accused of burn­ing a youth alive
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.