13 December 2025, Saturday

Related news

October 23, 2025
September 17, 2025
April 1, 2025
September 29, 2024
May 17, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024

മതിയായ ജീവനക്കാരില്ല; എസ്‌ബിഐ ശാഖകളുടെ പ്രവർത്തനം താളം തെറ്റുന്നു

ബേബി ആലുവ
കൊച്ചി
January 3, 2023 10:48 pm

സംസ്ഥാനത്തെ എസ്ബിഐ ശാഖകളിൽ മതിയായ ജീവനക്കാരില്ലാത്തതും ഉള്ള ജീവനക്കാരെ മറ്റ് ജോലികളിലേക്ക് മാറ്റുന്നതും മൂലം ബാങ്ക് ശാഖകളുടെ പ്രവർത്തനം താളം തെറ്റുന്നു. ശാഖകളിലെത്തുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ചയും കാലതാമസവും നേരിടുന്നതായി വ്യാപകമായ പരാതിയാണുയരുന്നത്.
ബിസിനസിലും ഇടപാടുകാരുടെ കാര്യത്തിലും ഗണ്യമായ വർധനവുള്ളപ്പോഴും ബിസിനസിനും ഒഴിവിനും ആനുപാതികമായി നിയമനം നടത്താത്തതിനാൽ, കേരളത്തിൽ മാത്രം 3000‑ത്തിലധികം ജീവനക്കാരുടെ ഒഴിവുകളുണ്ട്. ഇത് നികത്താത്തതു മൂലം ഇടപാടുകാർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ മികച്ച സേവനം നൽകാൻ കഴിയാത്ത സ്ഥിതി ഇപ്പോൾത്തന്നെയുണ്ട്. അതിനിടയിലാണ് നിലവിലെ ജീവനക്കാരിൽ 1200 ‑ഓളം ക്ലാർക്കുമാരെ ശാഖകളുടെ പ്രവർത്തനങ്ങളിൽ നിന്നൊഴിവാക്കുന്നത്. കിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന വരുമാന — ലാഭ ചോർച്ചയ്ക്ക് പ്രതിവിധി എന്ന നിലയിലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തന്ത്രം പയറ്റുന്നതും സ്ഥിരം നിയമനങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതും. ഈ നടപടി ഇടപാടുകളെ ദോഷകരമായി ബാധിക്കുമെന്നും ബാങ്കിന്റെ പ്രതിച്ഛായയ്ക്കു തന്നെ കോട്ടം വരുത്തുമെന്നുമുള്ള യാഥാർത്ഥ്യത്തിനു നേരെ മാനേജുമെന്റ് ബോധപൂർവം കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ശാഖകളിൽ അനുഭവപ്പെടുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കാനെന്ന പേരിലും അശാസ്ത്രീയമായ പുതിയ മാർക്കറ്റിങ് പദ്ധതിയുടെ മറവിലും കൂടുതലായി പുറം കരാർ നിയമനങ്ങൾ നടത്തുന്നതിലാണ് അധികൃതർ താല്പര്യമെടുക്കുന്നത്. 

കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരെ തൽസ്ഥാനങ്ങളിൽ നിന്ന് പിൻവലിച്ച് മാർക്കറ്റിങ് ജോലികൾക്ക് നിയോഗിക്കുമ്പോൾ അവശേഷിക്കുന്ന ജീവനക്കാരുടെ ജോലിഭാരം വർധിക്കുകയും കാര്യക്ഷമതയ്ക്ക് ദോഷം സംഭവിക്കുകയും ചെയ്യും. ഇത് ആവശ്യം നൽകേണ്ട സേവനങ്ങളെ തകിടം മറിക്കും. ലാഭകരമല്ലാത്ത ഇടപാടുകളും ഇടപാടുകാരും വേണ്ടെന്ന് വയ്ക്കുന്ന അധികൃതരുടെ പ്രവണതയ്ക്കെതിരെയും ഇടപാടുകാരിൽ നിന്ന് പരാതിയുയരുന്നുണ്ട്. 

വിപണന ജോലികൾക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ആ ജോലികൾക്ക് നിയോഗിക്കുന്ന തന്ത്രം അംഗീകരിക്കാനാവില്ലെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ (എഐബിഇഎ) ജന. സെക്രട്ടറി കെ എസ് കൃഷ്ണ പറഞ്ഞു.
ഈ നടപടികൾക്കെതിരെ, ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ ഒഴിവുകൾ സ്ഥിരനിയമനങ്ങളിലുടെ നികത്തുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് തിരുവനന്തപുരത്ത് എസ്ബിഐ ലോക്കൽ അസ്ഥാനത്തിനു മുമ്പിൽ സംസ്ഥാനതല ധർണ നടത്തുകയാണ്. എഐടിയുസി ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടമെന്ന നിലയിൽ വിവിധ കേന്ദ്രങ്ങളിലും ധർണ നടക്കും.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ, പണിമുടക്ക് അടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങാനും തീരുമാനിച്ചിട്ടുണ്ടെന്ന് കെ എസ് കൃഷ്ണ അറിയിച്ചു. 

Eng­lish Sum­ma­ry: Not enough staff; The func­tion­ing of SBI branch­es is disrupted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.