ആണവ കരാര്‍ സംബന്ധിച്ച് യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നിരസിച്ച് ഇറാന്‍. യുഎൻ ചാർട്ടർ ലംഘിച്ച് ബലപ്രയോഗം നടത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും വിവിധ ഉന്നത ഉദ്യോഗസ്ഥര്‍ വ്യത്യസ്ത നിലപാടുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശ്യൂന്യമായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
നയതന്ത്രത്തില്‍ പ്രതിജ്ഞാബദ്ധരായതുകൊണ്ടുതന്നെ പരോക്ഷ ചര്‍ച്ചകളുടെ മാര്‍ഗം പരീക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായതോ സാധ്യതയുള്ളതോ ആയ എല്ലാ സംഭവങ്ങൾക്കും ഇറാൻ സ്വയം സജ്ജമാണ്. നയതന്ത്രത്തിലും ചർച്ചകളിലും ഗൗരവമുള്ളതുപോലെ, ദേശീയ താല്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ ഗൗരവമുള്ളവരായിരിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി.
നേരത്തെ, പ്രസിഡന്റ് മഹ്മൂദ് പെസെഷ്കിയാനും പരമോന്നത നേതാവ് ആയത്തൂള്ള അലി ഖമേനിയും യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകളെ തള്ളിയിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഇറാനെതിരെ സെെനിക നടപടി ആരംഭിക്കുമെന്ന ട്രംപിന്റെ പ്രസ്താവനകളാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം, രാജ്യം യുദ്ധത്തിന് തയ്യാറാണെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ തലവന്‍ ഹൂസെെന്‍ സലാമി പ്രഖ്യാപിച്ചത്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ഫ്രാൻസ്, ചൈന, റഷ്യ, യുകെ എന്നീ രാജ്യങ്ങളുമായും ജര്‍മ്മനിയുമായും സുപ്രധാന കരാറിലെത്തിയിരുന്നു. ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) എന്നറിയപ്പെടുന്ന കരാർ, ആണവ പരിപാടിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരമായി ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകി. എന്നാല്‍ 2018ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം കരാറിലെ പ്രതിബദ്ധതകളില്‍ നിന്ന് ഇറാനും പിന്മാറ്റം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.