24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 22, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025

കാലഹരണപ്പെട്ട വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ബാധ്യത

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2025 10:32 pm

വിമാനങ്ങള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് തലവേദനയാകുന്നു. കഴിഞ്ഞയാഴ്ച ബംഗാളിലും ഹരിയാനയിലും നടന്ന അപകടങ്ങള്‍ സേനാവിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ ആശങ്കയിലാക്കിയിട്ടുണ്ട്. കാലഹരണപ്പെട്ട വിമാനങ്ങളാണ് നിരന്തരം അപകടത്തിനിടയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങളുടെ പഴക്കമാണ് നിരന്തരമുള്ള അപകടകാരണമെന്ന് വിരമിച്ച മുതിര്‍ന്ന വ്യോസേന ഉദ്യോഗസ്ഥരും അടിവരയിടുന്നു. ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിനടുത്താണ് ആഗ്ലോ-ഫ്രഞ്ച് ജാഗ്വാര്‍ അറ്റാക്ക് ഫൈറ്റര്‍ വിമാനം തകര്‍ന്നുവീണത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബംഗാളിലും ഇരട്ട എന്‍ജിന്‍ ടര്‍ബോപ്രോപ്പ് അന്റാനോവ് എഎന്‍ 32 വിമാനം തകര്‍ന്നിരുന്നു. രണ്ട് സംഭവങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും വിമാനങ്ങളുടെ നിലവാരം ചോദ്യചിഹ്നമായി. 1979ല്‍ വ്യോമസേനയുടെ ഭാഗമായ ജാഗ്വാറും, 1984ല്‍ എത്തിയ അന്റാനോവ് എഎന്‍ 32ഉം പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്. പഴയ സോവിയേറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ‌്നിലെ ആന്റനോവ് ഡിസൈന്‍ ബ്യൂറോയാണ് ഇരുവിമാനങ്ങളും നിര്‍മ്മിച്ചത്. പഴക്കം ചെന്ന മോഡലുകളുടെ സ്പെയര്‍പാര്‍ട്സ് അഭാവം, യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തത് എന്നിവയാണ് അപകടത്തിന് പ്രധാന കാരണമായി വ്യോമസേന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനക്ഷമത 50 മുതല്‍ 60 ശതമാനം വരെ എത്തിനില്‍ക്കുന്നതും അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന അവസ്ഥയിലേക്ക് മാറി. 

അംബാല, ജാംനഗര്‍, ഗോരഖ്പുര്‍ എന്നീവിടങ്ങളിലെ ആറ് സ്ക്വാഡ്രണുകളില്‍ നിലവില്‍ വ്യോമസേന ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്ക് 40 വര്‍ഷത്തെ പഴക്കമുണ്ട്. ലോകത്തില്‍ ജാഗ്വാര്‍ യുദ്ധ വിമാനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ഏകരാജ്യമാണ് ഇന്ത്യ. ബ്രിട്ടണ്‍, ഇക്വഡോര്‍, ഫ്രാന്‍സ്, ഒമാന്‍, നൈജീരിയ അടക്കമുള്ള രാജ്യങ്ങള്‍ ജാഗ്വാര്‍ പിന്‍വലിച്ചു. 1966 മുതല്‍ വ്യോമസേനയുടെ ഭാഗമായ മിഗ് 21 വിമാനം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയും പൂര്‍ണതോതില്‍ പ്രാബല്യത്തിലായിട്ടില്ല.
ലോകത്തെ യുദ്ധവിമാന നിര്‍മ്മാതാക്കളില്‍ പ്രമുഖ സ്ഥാനമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ നോക്കുകുത്തിയാക്കി യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വികലമായ നയവും സേനാ വിമാനങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് ആക്കം വര്‍ധിപ്പിക്കുന്നു. അടുത്തിടെ വ്യോമസേനാ മേധാവി എസ് പി സിങ് യുദ്ധവിമാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചിരുന്നു. യുദ്ധവിമാന നിര്‍മ്മാണത്തിനായി സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.