26 February 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026
February 16, 2026
February 15, 2026
February 14, 2026

സര്‍ക്കാര്‍ താങ്ങായി: ഒരുമയുടെ ഓണം

വിലക്കയറ്റം പിടിച്ചുനിര്‍ത്തി സര്‍ക്കാര്‍ ഇടപെടലുകള്‍
web desk
തിരുവനന്തപുരം
August 28, 2023 9:30 pm

ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരമില്ലാത്ത ലോകം സ്വപ്നം കണ്ട് കേരളത്തിനിന്ന് ഒരുമയുടെ ഓണം. ജീവിതപ്രയാസങ്ങള്‍ക്കിടയിലും ഉള്ളതുപോലെ ആഘോഷത്തിന് തയ്യാറെടുത്ത ജനങ്ങള്‍ക്ക്, പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ താങ്ങായതോടെ ഓണം സമൃദ്ധിയുടേതായി മാറി.

കേന്ദ്ര സർക്കാരിന്റെ നയങ്ങളും നടപടികളും മൂലം സാമ്പത്തിക ഞെരുക്കം ഉണ്ടായപ്പോഴും ഒരു കുറവും വരുത്താതെ ഓണം ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം രാജ്യത്താകെയുള്ള വിലവര്‍ധന ബാധിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമാക്കിയത് ഓണക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. പച്ചക്കറികള്‍ക്കുള്‍പ്പെടെ ഇത്തവണ വിലക്കയറ്റത്തിന്റെ പ്രഭാവം ദൃശ്യമായിട്ടില്ല.

ഓണക്കാലത്തെ വിപണി ഇടപെടലുകൾക്ക്‌ 400 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. സർക്കാർ ഏറ്റവും കൂടുതൽ ചെലവഴിച്ച ഓണമാണ്‌ ഈ വർഷത്തേത്. ഓണത്തെ വരവേൽക്കുന്നതിനായി സംസ്ഥാന സർക്കാർ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌ 18,000 കോടി രൂപയായിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും, ബോണസും ഫെസ്റ്റിവല്‍ അലവന്‍സും സാമൂഹ്യസുരക്ഷാ പെന്‍ഷനുമുള്‍പ്പെടെ ജനങ്ങളുടെ കൈകളിലെത്തി.

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 1600 ഓണച്ചന്തകളാണ് സജ്ജീകരിച്ചത്. സംസ്ഥാനത്താകെ 1500 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. പഴം-പച്ചക്കറികളുടെ ഓണക്കാലത്തെ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കർഷകചന്തകളും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. കൃഷിഭവനുകളിലൂടെ 1076ഉം ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവ വഴി 924ഉം ഉൾപ്പെടെ 2000 കർഷക ചന്തകളാണ് ഈ വർഷം കൃഷിവകുപ്പ് സംഘടിപ്പിച്ചത്.

കർഷകരിൽ നിന്ന് നേരിട്ട് ഗുണമേന്മയുള്ള പച്ചക്കറികൾ പൊതു വിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയായിരുന്നു സംഭരണം. അതേസമയം പൊതു വിപണിയിലേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് കാർഷിക ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. ഇതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സഹായമേകുന്ന ഇടപെടലായി കര്‍ഷക ചന്തകള്‍ മാറി.

ഓണത്തോടനുബന്ധിച്ച് എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ ഓണക്കിറ്റുകളും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. 5,87,691 എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണക്കിറ്റ് ലഭിച്ചത്. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഓണക്കിറ്റുകള്‍ നേരിട്ടെത്തിച്ചു. സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ വീതം അരി സര്‍ക്കാര്‍ സൗജന്യമായി നല്‍കി. റേഷന്‍കടകളിലൂടെ ഓണത്തിന് നല്‍കിയ സ്പെഷ്യല്‍ അരിയും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി.

Eng­lish Sam­mury: Gov­ern­ment inter­ven­tions to con­tain price rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.