12 February 2026, Thursday

Related news

January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025

ഓണം: വേണ്ടത്ര ട്രെയിനുകളില്ല; സ്വകാര്യ ബസുകളിൽ കൊള്ള നിരക്ക്

ബേബി ആലുവ
കൊച്ചി
August 18, 2023 6:14 pm

സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾക്കും നാട്ടിലേക്കുള്ള ഓണയാത്ര ദുരിതമാകും. മറുനാടൻ മലയാളികൾക്കായി ഓണം പ്രമാണിച്ച് വേണ്ടത്ര സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് റയിൽവേ പറഞ്ഞിരുന്നെങ്കിലും അത് മുഴുവനായി പാലിക്കപ്പെട്ടിട്ടില്ല.

സ്പെഷ്യൽ സർവീസിനായി നിലവിൽ നിശ്ചയിച്ചിട്ടുള്ള രണ്ട് ട്രെയിനുകളിൽ കൊച്ചുവേളി- എസ്എംവിടി ബംഗളൂരു (06083) കേരളത്തിലെത്തുന്നത് 22നും, ബംഗളൂരു — കൊച്ചുവേളി (06084) എത്തുന്നത് 23 നുമാണ്. ആദ്യ തീവണ്ടിയുടെ രണ്ടാമത്തെ വരവ് തിരുവോണ ദിവസമായ 29 നും അടുത്ത വരവ് സെപ്റ്റംബര്‍ 5നുമാണ്. ബംഗളൂരു — കൊച്ചുവേളിയുടെ ആദ്യ യാത്ര 23നും അടുത്ത വരവ് മൂന്നാം ഓണ ദിവസമായ 30നും പിന്നത്തേത് സെപ്റ്റംബര്‍ 6നുമാണ്. സമയത്തിനും കാലത്തിനും മറുനാടൻ മലയാളികൾക്ക് നാട്ടിലെത്താൻ പാകത്തിലല്ല വണ്ടികളുടെ സമയക്രമീകരണമെന്ന പരാതികളാണ് വ്യാപകമായി ഉയരുന്നത്.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് സാധാരണ ഓടുന്ന ട്രെയിനുകളിൽ ഒരു മാസം മുമ്പ് മുതൽ തന്നെ ടിക്കറ്റ് വെയിറ്റ് ലിസ്റ്റിലാണ്. നാട്ടിലേക്കെത്താനും തിരിച്ചു പോകാനും ഉള്ള തീവണ്ടികളിലൊന്നും ടിക്കറ്റില്ല എന്നതാണ് അവസ്ഥ. മലയാളികളുടെ ഈ യാത്രാ ദുരിതം എല്ലാ സീസൺ അവസരങ്ങളിലും ആവർത്തിക്കുന്നതാണെന്ന് കണ്ടറിഞ്ഞിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതെ ദക്ഷിണ റയിൽവേ കുറ്റകരമായ അലംഭാവം തുടരുകയാണ്.

അവസരം പരമാവധി മുതലെടുക്കാൻ സ്വകാര്യ ബസുകൾ മത്സരിച്ച് രംഗത്തുണ്ട്. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് സാധാരണ ദിവസങ്ങളിൽ ഈടാക്കുന്ന യാത്രാ നിരക്കിന്റെ ഇരട്ടിയിലധികമായാണ് സ്വകാര്യ ബസുകളിൽ ഓണത്തിനു മുമ്പുള്ള ദിവസങ്ങളിലെ നിരക്ക് വർധിച്ചിട്ടുള്ളത്. ബംഗളൂരുവിൽ നിന്ന് 5000 രൂപയും ചെന്നൈയിൽ നിന്ന് 3500 മുതൽ 4000 വരെ രൂപയുമായാണ് ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുള്ളത്. സാധാരണ ദിവസങ്ങളിൽ ഇത് 1800 ഉം 2000 വുമാണ്.

പ്രവാസി മലയാളികളുടെ ഓണം കഴിഞ്ഞുള്ള മടക്ക യാത്രയുടെ കാര്യം ആലോചിക്കാൻ കഴിയാത്ത വിധം രൂക്ഷമാണ്. കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള സാധാരണ വിമാനനിരക്ക് മൂന്നും നാലും മടങ്ങായാണ് വിമാനക്കമ്പനികൾ ഉയർത്തിയിട്ടുള്ളത്. 8000 നും 12,000 നും മധ്യേയാണ് സാധാരണ ദിവസങ്ങളിലെ നിരക്കെങ്കിൽ ഇപ്പോൾ 40, 000 രൂപ മുതൽ 75,000 രൂപ വരെയാണ് വിമാനങ്ങളിലെ യാത്രക്കൂലി. ആവശ്യവും ലഭ്യതയും അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താൻ വിമാനക്കമ്പനികൾക്ക് അവകാശമുണ്ടെന്നും ഇടപെടാനാവില്ലെന്നുമാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട്.

Eng­lish summary;Onam: Not enough trains; Extor­tion­ate fares on pri­vate buses

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.