
ഓണക്കാലത്ത് 385 കോടിയുടെ വിറ്റു വരവുമായി സപ്ലൈകോയുടെ കുതിപ്പ്. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ നാലു വരെയുള്ള വിറ്റു വരവാണിത് എന്ന് അധികൃതർ വ്യക്തമാക്കി. സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 180 കോടിയും സബ്സിഡി ഇതര ഇനങ്ങളുടേത് 205 കോടി രൂപയുമാണ്. ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലു വരെയുള്ള വിറ്റു വരവ് 194 കോടി രൂപയാണ്. 56.6 ലക്ഷം പേരാണ് ഓഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. സപ്ലെയ്ക്കോ പ്രത്യേക ഓഫറുകൾ നൽകിയ ഉത്രാട ദിനത്തിലും കച്ചവടം പൊടിപൊടിച്ചു. ഇന്നലെ മാത്രം 21. 31 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു.
ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നിരുന്നു.സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് കഴിഞ്ഞ ഓഗസ്റ്റ് 27 നായിരുന്നു. തുടർന്ന് എല്ലാ ദിവസങ്ങളിലും വിൽപ്പന റെക്കോർഡുകൾ തിരുത്തി മുന്നേറുകയായിരുന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3 വരെ മാത്രം 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.