15 February 2026, Sunday

Related news

February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026

ഒഎന്‍ഡിസി പരാജയത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2025 10:26 pm

പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ബദലായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഓപ്പണ്‍ നെറ്റ്‍വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) പരാജയത്തിലേക്ക്. വില്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഉള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനാല്‍ ഓര്‍ഡറുകളില്‍ സ്ഥിരമായി ഇടിവുണ്ടായെന്നാണ് കണക്കുകള്‍. 

2022ല്‍ ആരംഭിച്ച ഒഎന്‍ഡിസിക്ക് നിലവില്‍ 616 നഗരങ്ങളിലായി 7,64,000 വില്പനക്കാരും സേവന ദാതാക്കളുമുണ്ട്. ഭക്ഷണപാനീയങ്ങള്‍, പലചരക്ക്, ഫാഷന്‍, ഇലക്ട്രോണിക്സ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ 13 മേഖലകളിലാണ് ശൃംഖല പ്രവര്‍ത്തിക്കുന്നത്. ചെറുകിട ഇടപാടുകള്‍ 2024 ഒക്ടോബറില്‍ 65 ലക്ഷം ഓര്‍ഡറുകളായി ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇത് 46 ലക്ഷമായി കുറഞ്ഞു. ഇത് സബ്സിഡികള്‍ കുറയുന്നത് കൊണ്ടാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ചെറുകിട, ലോജിസ്റ്റിക്, മൊബിലിറ്റി എന്നിവയില്‍ ആകെ ഓര്‍ഡര്‍ 200 ദശലക്ഷം കടന്നു. തുടക്കത്തില്‍ പുതിയ വില്പനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും ഇടപാടുകള്‍ നടത്തുകയും ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുകയും ചെയ്തിരുന്നു. 2024 ജൂലൈയില്‍ ഇതിന്റെ പ്രതിമാസ പരിധി മൂന്ന് കോടിയായിരുന്നത് നിലവില്‍ 30 ലക്ഷമായി വെട്ടിക്കുറച്ചു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് മാജിക്പിന്‍, പേടിഎം, ഒല കണ്‍സ്യൂമര്‍ തുടങ്ങിയ കമ്പനികളെ ബാധിച്ചു. ഫോണ്‍പേ പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കഴിഞ്ഞവര്‍ഷം ഒഎന്‍ഡിസിയില്‍ നിന്ന് പിന്മാറി. പകരം സ്വന്തമായി സേവനങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. പേടിഎം അവരുടെ വ്യാപാര ചിഹ്നം ഒഎന്‍ഡിസിയുടെ ഹോം പേജില്‍ നിന്ന് നീക്കം ചെയ്തു. 

അടുത്തമാസം മുതല്‍ വില്പനക്കാരുടെ ആപ്പുകള്‍ വഴിയുള്ള, 250 രൂപയില്‍ കൂടുതലുള്ള ഓരോ ഓര്‍ഡറുകള്‍ക്കും ഒന്നര രൂപ സേവന ഫീസ് ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഇടപാടുകളില്‍ കൂടുതല്‍ തളര്‍ച്ച ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. മൊബിലിറ്റി, ലോജിസ്റ്റിക്സ് മേഖലകളില്‍ ഒഎന്‍ഡിസി കഴിഞ്ഞ മാസം 81 ലക്ഷം ഇടപാടുകള്‍ നടത്തി.
47 ശതമാനമാണ് വർധന. അതുപോലെ ലോഡ്ഷെയര്‍, ഒല, ഷാഡോഫാക്സ് കമ്പനികളെ ഉള്‍പ്പെടുത്തിയ ശേഷം ലോജിസ്റ്റിക് മേഖലയും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ മാസം ഈ മേഖലയില്‍ രണ്ട് ദശലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചതായും കണക്കുകള്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.