
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക പരിപാടിക്കിടെ സമോസയുടെ പേരില്‍ കൂട്ടത്തല്ല്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്‍ പ്രചാരം നേടി.
വാജ്‌പേയിയുടെ സ്മരണയ്ക്കായി നിർമിച്ച ‘രാഷ്ട്ര പ്രേരണാ സ്ഥല്’ എന്ന സ്മാരകത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. പ്രധാനമന്ത്രി വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരു വിഭാഗം ആളുകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ചടങ്ങിൽ വിതരണം ചെയ്ത ലഘുഭക്ഷണമായ സമോസ തങ്ങൾക്ക് ലഭിച്ചില്ലെന്ന് ചിലർ പരാതിപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് യുവാക്കൾ ചേർന്ന് ഒരാളെ ക്രൂരമായി മർദ്ദിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. തല്ലും ചവിട്ടുമേറ്റ യുവാവ് നിരത്തിയിട്ടിരുന്ന കസേരകൾക്ക് മുകളിലേക്ക് മറിഞ്ഞുവീഴുന്നതും കാണാം. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുകയാണെങ്കിലും സദസിൽ ബഹളവും കയ്യാങ്കളിയും തുടരുകയായിരുന്നു.‘ഒരു രാജ്യം ഒരു സമോസ’ എന്ന ഹാഷ്‌ടാഗോടെയാണ് വീഡിയോ എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. രാഷ്ട്രീയത്തേക്കാളും നേതാക്കളേക്കാളും ചിലർക്ക് വലുത് സമോസയാണെന്നും ചിലർ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ലഖ്‌നൗ നഗരത്തിൽ ഒരുക്കിയ അലങ്കാരങ്ങൾക്കും ദുർഗതിയുണ്ടായി. പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ റോഡരികിൽ വെച്ചിരുന്ന ഏകദേശം 7,000 പൂച്ചട്ടികളാണ് ജനങ്ങൾ കടത്തിക്കൊണ്ടുപോയത്. സ്കൂട്ടറുകളിലും കാറുകളിലുമായി എത്തിയവർ പൂച്ചട്ടികൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ലഖ്‌നൗ വികസന അതോറിട്ടിക്ക് (എല്‍ഡിഎ) ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പൂച്ചട്ടികൾ മോഷ്ടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.