24 June 2024, Monday

Related news

June 14, 2024
June 7, 2024
May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024

മണിപ്പൂരിന്റെ മുറിവുകള്‍ക്ക് ഇന്ന് ഒരു വര്‍ഷം; അവസാനിക്കാതെ കുക്കി-മെയ്തി സംഘര്‍ഷം

Janayugom Webdesk
ഇംഫാല്‍
May 3, 2024 8:44 am

ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവായി തുടരുന്ന മണിപ്പൂര്‍ വംശീയ കലാപത്തിന് ഇന്ന് ഒരു വര്‍ഷം. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ബിജെപി ഉയര്‍ത്തിവിട്ട വിഭാഗീയത മണിപ്പൂര്‍ സംസ്ഥാനത്തെ രണ്ടായി തിരിക്കുകയായിരുന്നു. ഇനിയും അവസാനിക്കാത്ത സംഘര്‍ഷങ്ങളുടെ വേദിയായി ഇത് മണിപ്പൂരിനെ മാറ്റി. കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ചതടക്കമുള്ള മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ ലജ്ജിപ്പിക്കുന്നതായിരുന്നു.
കലാപത്തിന്റെ വാര്‍ഷികാചരണത്തിന്റെ ഭാഗമായി കുക്കി, മെയ്തി സംഘടനകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് വീണ്ടും സംഘര്‍ഷങ്ങളിലേക്ക് വഴിമാറുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. കുക്കി സംഘടനകള്‍ മരിച്ചവരുടെയും ഉണര്‍വിന്റെയും ഓര്‍മ്മദിനമായി ആചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മെയ്തി ഗ്രൂപ്പുകളാകട്ടെ അനധികൃത കുടിയേറ്റക്കാര്‍ ആക്രമണം ആരംഭിച്ച ദിവസമായാണ് ആചരിക്കുന്നത്. 

മെയ്തികളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 220 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിനാളുകള്‍ വീടുകള്‍ നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഒടുവില്‍ ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.
സംസ്ഥാനത്ത് തദ്ദേശീയ ട്രൈബല്‍ ലീഡേഴ്സ് ഫോറം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാംഗ്പോപി ജില്ലയില്‍ കുക്കി സംഘടനകളുടെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ അനുസ്മരണ സമ്മേളനവും നടക്കും. 

അതേസമയം മണിപ്പൂരില്‍ കഴിഞ്ഞദിവസവും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഷ്ണുപൂരിൽ മെയ്തി വനിതാ വിഭാഗമായ മീരാ പൈബിസും സുരക്ഷാ സേനയും തമ്മിൽ സംഘര്‍ഷമുണ്ടായി. സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകൾ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ മോചിപ്പിച്ചതായി പൊലീസ് പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നുവെന്നും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: One year today for Manipur’s wounds; The nev­er-end­ing Kuki-Mei­thi conflict

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.