
അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്‌കോസി പരിക്രമ’ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ശുദ്ധി നിലനിർത്തുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ കടകൾക്കും ഹോട്ടലുകൾക്കും പുറമെ സൊമാറ്റോ, സ്വിഗി തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴിയുള്ള മാംസ വിതരണവും സർക്കാർ പൂർണ്ണമായി തടഞ്ഞു. ഇതിന് പുറമെ പ്രദേശത്തെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിനും കർശനമായ വിലക്കുണ്ട്. നിർദ്ദേശം ലംഘിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
നേരത്തെ കടകളിലും ഹോട്ടലുകളിലും മാംസ വിൽപ്പനയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ഓൺലൈൻ വിതരണത്തിന് നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാൽ വിദേശികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഓൺലൈൻ വഴി മാംസാഹാരം എത്തിക്കുന്നത് തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന പ്രദേശവാസികളുടെ പരാതിയെത്തുടർന്നാണ് ഇപ്പോൾ പൂർണ്ണമായ വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഓൺലൈൻ വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് ഫുഡ് ഇൻസ്‌പെക്ടർ അറിയിച്ചു. സമാനമായ രീതിയിൽ പഞ്ചാബിലെ സുവർണ്ണക്ഷേത്ര പരിസരവും പുണ്യനഗരിയായി പ്രഖ്യാപിച്ച് മദ്യത്തിനും മാംസത്തിനും പുകയില ഉൽപ്പന്നങ്ങൾക്കും നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.