26 February 2026, Thursday

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടത് ചൈനീസ് മിസൈലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2026 9:24 pm

2025ലെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം വെടിവച്ചിട്ടത് ചൈനീസ് മിസൈല്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനീസ് നിര്‍മ്മിത ലോങ് റേഞ്ച് എക്സ്പോര്‍ട്ട് വെര്‍ഷേന്‍ മിസൈലാണ് പാകിസ്ഥാന്‍ ഉപയോഗിച്ചതെന്ന് ദി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ‑പാക് സംഘര്‍ഷത്തില്‍ ചൈനീസ് എയര്‍ബോണ്‍ മിസൈല്‍ അക്കാദമി പിഎല്‍-15 ഇ നിര്‍ണായക പങ്ക് വഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ചൈനീസ് മിസൈലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പിഎല്‍-15 ഇയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമാകാന്‍ കാരണമായതെന്ന് വ്യക്തമാകുന്നത്. ദി ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയുടെ പിഎല്‍-15 ഇയുടെ വേഗത സാധാരണഗതിയില്‍ 145 കിലോമീറ്ററിലധികമാണ്. ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ സ്വന്തം വ്യോമാതിര്‍ത്തിക്ക് അപ്പുറത്തേക്ക് പോയിട്ടില്ലാത്തതിനാല്‍ ദൂരപരിധി ഭേദിച്ചാണ് ചൈനീസ് മിസൈല്‍ റഫാല്‍ തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ചൈനീസ് ദീര്‍ഘദൂര എയര്‍-ടുഎയര്‍ മിസൈലിന്റെ കയറ്റുമതി പതിപ്പായ പിഎല്‍-15 ഇയ്ക്ക് 190 ലേറെ കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഇത് ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം വഹിക്കുന്ന മെറ്റിയോര്‍ മിസൈലുകളുടെ 150 കിലോമീറ്ററിനെക്കാള്‍ കൂടുതലാണ്. റഫാലില്‍ ഏത് മിസൈലാണ് ഘടിപ്പിച്ചിരുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരു വ്യോമസേനകളും നേരിട്ട് ഏറ്റുമുട്ടിയെന്നതിലും സ്ഥിരീകരണമില്ല. നിരവധി തവണ ആക്രമണം നടന്നതായി പക് സൈനിക ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഓപ്പണ്‍ സോഴ്സ് ഇന്ത്യ ഒരു റഫാല്‍ വിമാനത്തിന്റെ തകര്‍ന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നതായും ഐഐഎസ്എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാകിസ്ഥാനുള്ളിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാന്‍ മെഡ്സ് ക്ലാപ്പ് ഇജി ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകളും ദസ്സോ റഫാല്‍ ഡിഎച്ച്-ഇഎച്ച് വിമാനത്തില്‍ നിന്ന് വിക്ഷേപിച്ച സഫ്രാന്‍ എഎഎസ്എം ഹാമര്‍ 250 ഗൈഡഡ‍് ബോംബുകളും ഉപയോഗിച്ചതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. ഇതിന് ബദലായാണ് പാകിസ്ഥാന്‍ ചൈനീസ് മിസൈലായ പിഎല്‍-15 ഇ ഉപയോഗിച്ചതെന്നാണ് ഐഐഎസ്എസ് മിലിട്ടറി ബാലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.