
ബിഹാര്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ് സമ്മേളനം. അതേസമയം ചര്‍ച്ച കൂടാതെ കേന്ദ്രസര്‍ക്കാര്‍ ആറ് ബില്ലുകള്‍ പാസാക്കി. ഇന്നും രാജ്യസഭയിലും ലോക്‌സഭയിലും ശക്തമായ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നു. ബിഹാറിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെ ‘124 വയസുകാരി’ ‘മിന്താ ദേവി’യുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ച് എംപിമാർ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ‘124 വയസുള്ള ആദ്യ വോട്ടർ’ എന്നും ടീഷര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വോട്ടർ പട്ടികയിലെ ഇത്തരം ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി, ബിഹാറിലെ പ്രത്യേക തീവ്ര പുനരവലോകന നടപടികൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ദേശീയ കായിക ഭരണ ബില്‍, ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബില്‍, ആദായനികുതി (നമ്പര്‍ 2) ബില്‍, നികുതി നിയമ (ഭേദഗതി) ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ മൂന്നു മിനിറ്റിനുള്ളില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. രാജ്യസഭയില്‍ ഗോവ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവര്‍ഗ പ്രാതിനിധ്യത്തിന്റെ പുനഃക്രമീകരണ ബില്‍, മര്‍ച്ചന്റ് ഷിപ്പിങ് ബില്‍ എന്നിവ പാസാക്കി. ലോക്‌സഭയില്‍ നേരത്തെ തന്നെ പാസാക്കിയിരുന്ന മണിപ്പൂര്‍ ധനവിനിയോഗ ബില്ലും, മണിപ്പൂര്‍ ചരക്ക് സേവന നികുതി (ഭേദഗതി) ബില്‍ എന്നിവയും രാജ്യസഭ പാസാക്കി.
പാപ്പരത്ത നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്ന് ബിൽ സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടു. കോർപറേറ്റ്കാര്യ മന്ത്രാലയമാണ് 2025ലെ ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്സി കോഡ് (ഭേദഗതി) ബിൽ നടപ്പാക്കുന്നത്. 2016ൽ നിലവിൽവന്ന ഈ നിയമത്തിൽ ഇതിനകം ആറ് ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അവസാന ഭേദഗതി 2021ലാണ് നടപ്പാക്കിയത്. സ്വാതന്ത്ര്യദിനാഘോഷ ഇടവേളയുടെ ഭാഗമായി ഇരുസഭകളും 18 വരെ പിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.