26 February 2026, Thursday

Related news

February 23, 2026
February 23, 2026
February 20, 2026
February 5, 2026
February 2, 2026
January 29, 2026
January 28, 2026
January 27, 2026
January 22, 2026
January 12, 2026

ചോദ്യോത്തരവേള തടസപ്പെടുത്തി പ്രതിപക്ഷ ബഹളം

Janayugom Webdesk
തിരുവനന്തപുരം
February 9, 2023 11:13 pm

പ്രതിപക്ഷ ബഹളത്തെ തുടർന്ന്‌ നിയമസഭ പിരിഞ്ഞു. ചോദ്യോത്തരവേളയില്‍ സ്‌പീക്കറുടെ കാഴ്‌ച മറച്ച്‌ ബാനർ കെട്ടിയും ഡയസിലേക്ക്‌ വലിഞ്ഞുകയറിയും സഭാനടപടികൾ പ്രതിപക്ഷം തടസപ്പെടുത്തി. നികുതി നിർദേശങ്ങൾ പിൻവലിച്ചില്ലെന്നും സത്യഗ്രഹമിരുന്ന എംഎൽഎമാരെ ധനമന്ത്രി പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു ബഹളം. ഇതേത്തുടര്‍ന്നാണ് ‌ചോദ്യോത്തരവേള അരമണിക്കൂറിന് ശേഷം റദ്ദാക്കി മറ്റ്‌ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞത്‌. 

ബാനറും പ്ലക്കാർഡുകളുമായാണ്‌ പ്രതിപക്ഷം സഭയിലെത്തിയത്. സമരം ചെയ്യുന്ന പ്രതിപക്ഷാംഗങ്ങളെ ധനമന്ത്രി പരിഹസിച്ചെന്നും അതിനാൽ സഭാനടപടികളുമായി യോജിച്ചുപോകാനാകില്ലെന്നും ആരോപിച്ച് നടപടി ആരംഭിച്ച ഉടനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എഴുന്നേറ്റു. മറ്റ് പ്രതിപക്ഷാംഗങ്ങൾ ബാനർ ഉയർത്തി സ്‌പീക്കറുടെ ഡയസിനു മുന്നിലെത്തി. ഇതിനിടെ മന്ത്രി എം ബി രാജേഷ്‌ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞു തുടങ്ങി. അൻവർ സാദത്ത്, ടി വി ഇബ്രാഹിം, ഐ സി ബാലകൃഷ്‍ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്‍പീക്കറുടെ ഡയസിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. ബഹളം രൂക്ഷമായതോടെ സീറ്റിലേക്ക് മടങ്ങാൻ സ്‍പീക്കർ പലതവണ നിർദേശിച്ചെങ്കിലും അനുസരിച്ചില്ല. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച സുപ്രധാന വിഷയത്തിനാണ് മറുപടി പറയുന്നതെന്നും അംഗങ്ങളെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് മുൻകൈ എടുക്കണമെന്നും സ്‍പീക്കർ പറഞ്ഞപ്പോള്‍ ഇത്തരം ‍സാഹചര്യങ്ങളിൽ ചോദ്യോത്തരവേള റദ്ദ്ചെയ്യുന്നതാണ് പതിവെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. എന്നാല്‍ ചോദ്യോത്തരവേള റദ്ദ് ചെയ്യാന്‍ സ്‍പീക്കർ തയ്യാറായില്ല.
ബഹളം തുടര്‍ന്നതോടെ 9.28ന് ചോദ്യോത്തരവേളയുടെ ബാക്കി ഭാഗം ഒഴിവാക്കിയതായി സ്‌പീക്കർ അറിയിച്ചു. ‌തുടർന്ന് ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷനുകള്‍ എന്നിവയുടെ മറുപടി മേശപ്പുറത്ത് വച്ചു. ഉപധനാഭ്യർത്ഥനകളും പാസാക്കി 9.50ന്‌ സഭ പിരിഞ്ഞു. ഇനി 27നാണ് സഭ ചേരുന്നത്. 

Eng­lish Summary;Opposition noise inter­rupt­ed the ques­tion session

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.