10 December 2025, Wednesday

Related news

December 6, 2025
December 5, 2025
December 5, 2025
November 27, 2025
November 25, 2025
November 24, 2025
November 6, 2025
November 6, 2025
November 4, 2025
November 1, 2025

കേരളത്തെ ശ്വാസം മുട്ടിക്കാമെന്നാലോചിക്കുന്ന കേന്ദ്രത്തിനാണ് പ്രതിപക്ഷ പിന്തുണയെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്
webdesk
തിരുവനന്തപുരം
May 30, 2023 9:22 pm

കേരളത്തെ ഏതുവിധേന ശ്വാസം മുട്ടിക്കാമെന്നാലോചിക്കുന്ന കേന്ദ്രസര്‍ക്കാരിനെ കേരളത്തിലെ പ്രതിപക്ഷം പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിപ്രായം പറയാന്‍ സമയമായിട്ടില്ലെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറയുന്നത്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അഭിപ്രായം പറയുക എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന് നല്‍കേണ്ടതെല്ലാം നല്‍കിയെന്ന് കേന്ദ്ര മന്ത്രി പറയുന്നതും അഭിപ്രായം പറയാനായില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതും തമ്മില്‍ വ്യത്യാസമില്ല. കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്. വാര്‍ത്താസമ്മേളനം വിളിച്ചവതരിപ്പിച്ച കണക്ക് എവിടെ നിന്ന് കിട്ടിയതാണ്? എന്തും പറയാമെന്ന മട്ടിലുള്ള കണക്കാണ് അവതരിപ്പിക്കുന്നത്. കണക്കില്‍ നേരും നെറിയും പുലര്‍ത്താന്‍ തയ്യാറാകണം.

സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ശമ്പളം കൊടുക്കുന്നത് പോലും എങ്ങനെയെന്ന് കാണട്ടെയെന്ന് ചിന്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരോദ്ഘാടനം മതചടങ്ങാക്കി

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാരോട് മാപ്പിരന്നവര്‍ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണിപ്പോള്‍ നടത്തുന്നത്. മതനിരപേക്ഷതയുടെ ഉത്തുംഗ ശൃംഗമായി നിലകൊള്ളേണ്ട പാര്‍ലമെന്റ് സൗധത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒരു വിഭാഗത്തിന്റെ മതചടങ്ങുകള്‍ നടത്താനുള്ള വേദിയാക്കി. പാര്‍ലമെന്റിനെപ്പോലും ഈ അവസ്ഥയിലെത്തിച്ചത് ഓരോ ചുവടും മതരാഷ്ട്രത്തിലേക്കെന്ന സൂചനയാണ്. ഭരണഘടനാ സംവിധാനങ്ങളെയെല്ലാം കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സുപ്രീംകോടതിക്ക് പോലും ഇതിനെ വിമര്‍ശിക്കേണ്ടിവരുന്നു.

മത ന്യുനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. മത നിരപേക്ഷത രാജ്യത്തിനാവശ്യമില്ലെന്ന സന്ദേശം നല്‍കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ കേവലം നിരീക്ഷകരും നിഷ്പക്ഷരുമായിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Eng­lish Sam­mury: oppo­si­tion’s indi­rect sup­port to centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.