15 December 2025, Monday

Related news

July 23, 2025
July 20, 2025
July 20, 2025
July 18, 2025
July 17, 2025
July 16, 2025
July 10, 2025
July 10, 2025
July 8, 2025
July 6, 2025

നിപയ്ക്കെതിരെ വാക്സിന്‍ പരീക്ഷണത്തിന് ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞര്‍

Janayugom Webdesk
ലണ്ടൻ
January 15, 2024 9:19 pm

നിപ വൈറസിനെതിരായി മനുഷ്യനില്‍ പരീക്ഷിക്കുന്ന ആദ്യ വാക്സിന് തയ്യാറെടുത്ത് യുകെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍. 18നും 55നും മധ്യേ പ്രായമുള്ള 51 പേരില്‍ സിഎച്ച്അഡോക്സ്1 നിപ ബി വാക്സിനാണ് ഓക്സ്ഫോര്‍ഡ് പരീക്ഷിക്കുക. രോഗബാധിതരായ 75 ശതമാനം പേരിലും മരണത്തിന് കാരണമാകുന്നതാണ് നിപ. സിംഗപൂര്‍, മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളില്‍ നിപ പൊട്ടിപ്പുറപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും കേരളത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 

പഴം തീനി വവ്വാലുകളാണ് രോഗ വാഹകരായി കരുതുന്നത്. രോഗ ബാധിതരായ പന്നികള്‍ പോലുള്ള മൃഗങ്ങളിലൂടെയോ അടുത്തിടപഴകുന്നതിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ രോഗം പടരാം. 25 വര്‍ഷം മുമ്പ് മലേഷ്യയിലും സിംഗപൂരിലുമായിരുന്നു രോഗം ആദ്യം പടര്‍ന്നത്. ഇത്രയേറെ കാലത്തിന് ശേഷവും രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നത് ഏറെ ഗുരുതരമായിട്ടായിരുന്നു ലോകാരോഗ്യ സംഘടന കണക്കാക്കിയിരുന്നത്.
കോവിഡ് പ്രതിരോധത്തിനായി ഓക്സ്ഫോര്‍ഡ്, ആസ്ട്രസെനക്ക എന്നിവര്‍ സ്വീകരിച്ച സിഎച്ച്അഡോക്സ്1 പ്ലാറ്റ്ഫോമാണ് നിപ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിലും ഉപയോഗിച്ചിരിക്കുന്നത്. അടുത്ത 18 മാസത്തില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. 

നിപയ്ക്കെതിരെ വാക്സിൻ പരീക്ഷിക്കാൻ സാധിക്കുന്നു എന്നത് വലിയ നേട്ടമാണെന്നും ഭാവിയില്‍ ഒരു മഹാമാരി ഉണ്ടാകുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ബ്രയാൻ ആൻഗസ് അഭിപ്രായപ്പെട്ടു. 200 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇടങ്ങളില്‍ പഴം തീനി വവ്വാലുകള്‍ കാണപ്പെടുന്നു എന്നതിനാല്‍ നിപ ഒരു മഹാമാരിയായി മാറിയേക്കാം. മറ്റ് പാരാമിക്സോവൈറസുകളെ പറ്റിയുള്ള ഗവേഷണങ്ങളില്‍ നിന്നും നേടിയ അറിവുകള്‍ വാക്സിന്‍ ഗവേഷണത്തില്‍ പ്രയോജനപ്പെടുത്തിയതായും ആൻഗസ് പറഞ്ഞു.

Eng­lish Summary;Oxford sci­en­tists to test vac­cine against Nipah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.