22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025

പത്മപ്രഭാ പുരസ്ക്കാരം ആലങ്കോട് ലീലാകൃഷ്ണന്

Janayugom Webdesk
കോഴിക്കോട്
April 30, 2025 6:29 pm

ഈ വർഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്ക്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി ഇളയിടം, നോവലിസ്റ്റ് ആർ രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്ക്കാര നിർണയ സമിതിയാണ് ലീലാകൃഷ്ണനെ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്തതെന്ന് പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലുപതിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. പ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം പി വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്. 

സുഗതകുമാരി പത്രാധിപരായിരിക്കേ തളിർ മാസികയിൽ തന്റെ പതിനൊന്നാം വയസിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആലങ്കോട് ലീലാകൃഷ്ണൻ കാവ്യലോകത്ത് പ്രവേശിച്ചത്. എഴുത്തിൽ അരനൂറ്റാണ്ടിന്റെ വിപുലമായ അനുഭവ പരിചയങ്ങളുള്ള ആലങ്കോട് തിരക്കഥാകൃത്തായും പ്രഭാഷകനായും സാംസ്ക്കാരിക പ്രവർത്തകനായും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. നിലാസാധകം, ആലങ്കോടിന്റെ കവിതകൾ തുടങ്ങിയ കവിതാ സമാഹാരങ്ങൾ കൂടാതെ നിളയുടെ തീരങ്ങളിലൂടെ, പി യുടെ പ്രണയപാപങ്ങൾ, മനുഷ്യനെ തൊടുന്ന വാക്ക്, മനുഷ്യൻ സുന്ദരനാണ്, സഞ്ചാരിയുടെ വഴിയമ്പലങ്ങൾ തുടങ്ങിയ പഠനഗ്രന്ഥങ്ങളും ലീലാകൃഷ്ണന്റേതായിട്ടുണ്ട്. പൊന്നാനിയിലെ ആലങ്കോട് ഗ്രാമത്തിൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹം സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.