7 December 2025, Sunday

Related news

November 25, 2025
November 23, 2025
November 14, 2025
November 12, 2025
November 11, 2025
November 9, 2025
November 2, 2025
October 26, 2025
October 25, 2025
October 17, 2025

പഹല്‍ഗാം: ഭീകരര്‍ മുതലെടുത്തത് മോഡി സര്‍ക്കാരിന്റെ വീഴ്ച

Janayugom Webdesk
ശ്രീനഗര്‍
April 24, 2025 10:07 pm

പഹല്‍ഗാമിലെ ബൈസരണില്‍ 26 ജീവനുകള്‍ നഷ്ടമായ ദാരുണ സംഭവം തുറന്നുകാട്ടുന്നത് മോഡി സര്‍ക്കാരിന്റെ കൊടിയ അനാസ്ഥ. 2019 മുതല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ലാഘവത്വത്തിലേക്കാണ് രാജ്യം ഞെട്ടിവിറച്ച ഭീകരാക്രമണം വിരല്‍ചൂണ്ടുന്നത്.
സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ ഏറെ ദുഷ്കരമായ ബൈസരണില്‍ ആവശ്യത്തിന് സുരക്ഷാ സന്നാഹം ഒരുക്കുന്നതില്‍ മോഡി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിച്ചുവെന്ന സര്‍ക്കാരിന്റെ മേനി പറച്ചിലും പഹല്‍ഗാം കൂട്ടക്കൊലയോടെ കെട്ടുകഥയായി. ബൈസരണില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് പ്രദേശവാസികളും മുന്‍ സൈനികരും ചൂണ്ടിക്കാട്ടുന്നത്. 26 പേര്‍ തീവ്രവാദികളുടെ തോക്കിന്‍മുനയില്‍ പിടഞ്ഞുവീഴുമ്പോള്‍ ഒരു സുരക്ഷാ ഉഒദ്യോഗസ്ഥന്‍ പോലും സ്ഥലത്തില്ലായിരുന്നുവെന്ന് തദ്ദേശവാസികളും രക്ഷാപ്രവര്‍ത്തനം നടത്തിയവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. താഴ്‌വരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സിആര്‍പിഎഫ്, സശസ്ത്ര സീമബല്‍, ജമ്മു കശ്മീര്‍ പൊലീസ് വലയത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബൈസരണില്‍ ഇവരുടെ ആരുടെയും സാന്നിധ്യം ഇല്ലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയത്. സുരക്ഷാ സേനയുടെ അഭാവം ഭീകരര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ അവസരം നല്‍കി. ആക്രമണത്തിനുശേഷം സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് തദ്ദേശവാസികളായിരുന്നു. 

സുരക്ഷാ സേനയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് തിരിച്ചടിക്കാമായിരുന്നുവെന്നും മരണസംഖ്യ കുറയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ പുല്‍മേട്ടില്‍ 500ലേറ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പഹല്‍ഗാം സ്വദേശി പറഞ്ഞു. തീവ്രവാദ ആക്രമണ ചരിത്രമുള്ള ഇവിടെ എന്തുകൊണ്ടാണ് സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്താതെന്നും അദ്ദേഹം ചോദിച്ചു. 2000 ഓഗസ്റ്റില്‍ അമര്‍നാഥ് ബേസ് ക്യാമ്പില്‍ ഭീകരര്‍ 32 ‌സാധാരണക്കാരെ വെടിവച്ചു കൊന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരായിരുന്നു. ഏഴ് തദ്ദേശീയ മുസ്ലിങ്ങളും കൊല്ലപ്പെട്ടിരുന്നു. 2001, 02 തുടങ്ങിയ വര്‍ഷങ്ങളിലും തീവ്രവാദി ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. രക്തരൂക്ഷിതമായ ചരിത്രമുണ്ടായിട്ടും അമര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം ദൂരമുള്ള പഹല്‍ഗാമില്‍ സുരക്ഷ ഉറപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ വീഴ്ച വരുത്തി. അമര്‍നാഥ് തീര്‍ത്ഥാടന സമയത്ത് മാത്രം പാത സുരക്ഷിതമാക്കുന്ന രീതിയാണ് കാലങ്ങളായി നിലനില്‍ക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ മടിച്ച സുരക്ഷാ ഉദ്യോഗസ്ഥനും പ്രതികരിച്ചു. ഒരുപക്ഷേ ബൈസരണെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതാവും കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. പഹല്‍ഗാമില്‍ നിന്ന് നാല് കീലോമിറ്റര്‍ ദുര്‍ഘട പാതയിലുടെ കുതിരപ്പുറത്തും, കാല്‍നടയായും സഞ്ചരിച്ചാല്‍ മാത്രം എത്തുന്ന വിശാലമായ ബൈസരണ്‍ പുല്‍മേട്ടിലാണ് ഭീകരര്‍ക്ക് തുറന്നുനല്‍കുകയായിരുന്നു.

ഇവിടെ സുരക്ഷ വര്‍ധിപ്പിക്കാനോ, യാത്രാസൗകര്യം മെച്ചപ്പെടുത്താനോ സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയില്ലെന്ന് പ്രദേശവാസിയായ മുന്‍ ബിഎസ്എഫ് ജവാന്‍ പ്രതികരിച്ചു. ഇടതുര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട പുല്‍മേട്ടില്‍ ഭീകരര്‍ എങ്ങനെ എത്തിയെന്നതും സംശയാസ്പദമാണ്. ബൈരസണിന്റെ തെക്ക് ഭാഗം കൊക്കര്‍നാഗ് കുന്നും, കിഴക്കുഭാഗത്ത് കിഷ്ത്വാറിലെ മഞ്ഞുമൂടിയ പര്‍വത നിരകളുമാണ്. അതുകൊണ്ട് ഭീകരര്‍ ഏതു വഴിയെത്തിയാണ് ആക്രമണം നടത്തിയതെന്ന് വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ സുരക്ഷാ, പൊലീസ്, ക്രമസമാധാനം എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീന മനോഭാവമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.