22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

പാലക്കാട്ടെ ഇരട്ട‑വ്യാജ വോട്ട്: അന്വേഷണം തുടങ്ങി

ആർഎസ്എസ് ഓഫിസ് അഡ്രസിൽ 26 പേര്‍
സ്വന്തം ലേഖകൻ
പാലക്കാട്
November 15, 2024 2:44 pm

മണ്ഡലത്തിലെ ഏഴ് ബൂത്തുകളിൽ ഇരട്ടവോട്ട്-വ്യാജവോട്ട് ചേര്‍ത്തുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവിന്റെ പരാതിയിൽ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര ബൂത്ത് ലെവൽ ഏജന്റുമാരുടെയും ഓഫിസർമാരുടെയും അടിയന്തരയോഗം വിളിച്ചാണ് നിർദേശം നൽകിയത്. പരാതിയുള്ള വോട്ടർപട്ടിക തെളിവായി ഹാജരാക്കാൻ രാഷ്ട്രീയ പാർട്ടികളോട് ഇന്ന് രാവിലെ തന്നെ നിർദേശിച്ചിരുന്നു. കോ­ൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നാണ് തെളിവുകളടക്കം ചൂണ്ടിക്കാട്ടി സിപിഐ(എം) പരാതി നൽകിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ജില്ലയിൽ രണ്ട് മണ്ഡലത്തിലും വോട്ടുണ്ട്. പാലക്കാട് ബൂത്ത് 73ലെ ക്രമനമ്പർ 431 പേരുകാരനായ ഹരിദാസ് വർഷങ്ങളായി പട്ടാമ്പിയിൽ സ്ഥിരതാമസക്കാരനാണ്. പട്ടാമ്പി മണ്ഡലം ബൂത്ത് നമ്പർ 79ല്‍ ക്രമനമ്പർ 491 ആയി അദ്ദേഹത്തിന്റെ പേരുണ്ട്. 

ബിജെപി നേതാവും ചാവക്കാട് സ്വദേശിയുമായ ജിതേഷ് (ക്രമനമ്പർ 430) പാലക്കാട്ടെ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. ബൂത്ത് നമ്പർ 134ലെ 1,434-ാം നമ്പർ വോട്ടറായ കോയപ്പ എന്നയാളുടെ പേര് 135-ാം ബൂത്തിൽ ക്രമനമ്പർ 855 ആയുമുണ്ട്. 105-ാം നമ്പർ ബൂത്തിലെ ക്രമനമ്പർ 786 വത്സലയ്ക്ക് 66-ാം നമ്പർ ബൂത്തിലും വോട്ടുണ്ട്. കണ്ണാടി 176-ാം നമ്പർ ബൂത്തിലെ ക്രമനമ്പർ 1,538 രമേഷിന് മലമ്പുഴ മണ്ഡലത്തിലെ പട്ടികയിലും പേരുണ്ട്. ഇത്തരത്തിൽ ആയിരത്തിന് മുകളിൽ വ്യാജവോട്ടുകളാണ് കഴിഞ്ഞ ഇരുപത് ദിവസത്തിനകം ചേർത്തതെന്നാണ് ആരോപണം. വീട്ടുനമ്പർ പോലും പ്രദർശിപ്പിക്കാതെ ബൂത്ത് ലെവൽ ഓഫിസർമാരെ സ്വാധീനിച്ചാണ് ഈ നീക്കമെന്നും സിപിഐ(എം) ആരോപിച്ചു. കുറ്റക്കാരായ ബൂത്ത് ലെവൽ ഓഫിസർമാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഒരു വ്യാജ വോട്ട് പോലും തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ അനുവദിക്കരുതെന്നും പരാതിയിൽ പറയുന്നു. 

ആർഎസ്എസ് കാര്യാലയത്തിന്റെ അഡ്രസിൽ 26 പേരെ ചേർത്തുവെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്ന് വന്ന് താമസിക്കുന്ന ഇവരുടെ തിരിച്ചറിയല്‍ കാർഡുകളും പരിശോധിക്കും. പാലക്കാട് നഗരസഭാ വൈസ് ചെയർമാന്റെ ബൂത്തിലും ഇരട്ട‑വ്യാജ വോട്ടുകൾ ചേർത്തതായി ആരോപണമുണ്ട്.പിരായിരി ഗ്രാമപഞ്ചായത്തിലെ 113-ാം നമ്പർ ബൂത്തിൽ അഞ്ച് ഇരട്ട വോട്ടുകളിലും അന്വേഷണം തുടരുകയാണ്. ഒരേ പേരിലും വിലാസത്തിലും ആണെങ്കിലും വോട്ടേഴ്സ് ഐഡി നമ്പറിൽ വ്യത്യാസമുണ്ടെന്നാണ് ആരോപണം. കോൺഗ്രസും ഇത്തരത്തിൽ വ്യാജ വോട്ടർമാരുടെ ലിസ്റ്റ് നൽകിയിട്ടുണ്ടെന്നും എല്ലാ പരാതികളിലും പരിഹാരം കാണാൻ കഴിയുന്നത്ര വേഗം ശ്രമിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.