
കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവത്തിനിടെ കുട്ടികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയം നാളെ വീണ്ടും അവതരിപ്പിക്കും. അധ്യാപകൻ കർട്ടൻ ഇട്ടതിനെ തുടർന്ന് മുടങ്ങിയ മൈം വീണ്ടും ഉച്ചക്ക് 12 നാണ് അവതരിപ്പിക്കുക. തടസപ്പെട്ട മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൈം നാളെ വീണ്ടും അരങ്ങിലെത്തുന്നത്. അതേസമയം, നിർത്തിവച്ച കലോത്സവം രാവിലെ മുതൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കുമ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ കലോത്സവത്തിനിടെ സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. സ്കൂളിലെ കലോത്സവത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈറെ അവസാന ഭാഗത്ത് പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോട്ടോകളും പതാകയും ഉയർത്തിയതാണ് പ്രശ്നമായത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുമിപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതിരിപ്പിച്ചത്. ഇതേ തുടർന്നാണ് കർട്ടൻ താഴ്ത്തേണ്ടി വന്നതെന്നാണ് അധ്യാപകരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക പിടിഎ യോഗത്തിനിടെയായിരുന്നു മാർച്ച്. യോഗത്തിൽ പങ്കെടുത്തവരെ പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മൈം തടസപ്പെടുത്തിയ സംഭവത്തിൽ ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം കുട്ടികളുടെ സർഗ്ഗാത്മകത വളർത്താൻ വേണ്ടി നടത്തപ്പെടുന്ന കേരള സ്കൂൾ കലോത്സവങ്ങൾ മാനുവൽ മാർഗ്ഗനിർദ്ദേശ പ്രകാരം നടത്താൻ ഉള്ള നടപടികൾ ഉണ്ടാകണമെന്നും, കലോത്സവങ്ങൾ അട്ടിമറിക്കാൻ ഉള്ള ബാഹ്യശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കണമെന്നും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‍ടിയു) ജില്ലാ പ്രസിഡന്റ് എം ടി രാജീവനും, സെക്രട്ടറി വിനയൻ കല്ലത്തും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.