
ഒമ്പത് മാസം ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ 150 ലധികം പലസ്തീനികളെ വിമാനത്തില്‍ തടഞ്ഞുവച്ച സംഭവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം. യാത്രാ രേഖകളികളില്‍ പ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ചാണ് 12 മണിക്കൂറോളം ഇവരെ വിമാനത്തില്‍ തടഞ്ഞുവച്ചത്. കെനിയയിലെ നെയ്‌റോബിയിൽ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിനാണ് പലസ്തീനികൾ ജോഹന്നാസ്ബർഗിലെ ഒആർ ടാംബോ വിമാനത്താവളത്തിൽ ഇറങ്ങിയത്. പലസ്തീൻ യാത്രക്കാരുടെ രേഖകളിൽ ഇസ്രയേല്‍ അധികൃതരുടെ എക്സിറ്റ് സ്റ്റാമ്പുകൾ ഉണ്ടായിരുന്നില്ല, അവർ എത്ര കാലം ദക്ഷിണാഫ്രിക്കയിൽ തങ്ങുമെന്ന് സൂചിപ്പിച്ചിട്ടില്ല, പ്രാദേശിക വിലാസങ്ങൾ നൽകിയിട്ടില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ അധികൃതർ അവർക്ക് പ്രവേശനം നിഷേധിച്ചത്.
പ്രാദേശിക സർക്കാരിതര സംഘടനയായ ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ് അവരെ താമസിപ്പിക്കാൻ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചത്. തിനുശേഷം 23 യാത്രക്കാർ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായും 130 പേർ ദക്ഷിണാഫ്രിക്കയിൽ തന്നെ തങ്ങിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പലസ്തീനികളെ വഹിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിൽ ഇറങ്ങുന്ന രണ്ടാമത്തെ വിമാനമാണിത്. അതേസമയം, യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അറിയില്ലെന്ന് ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ് സ്ഥാപകനായ ഇംതിയാസ് സൂളിമാൻ പറഞ്ഞു. ഗാസയില്‍ നിന്നുള്ളവരാണെന്നാണ് നിഗമനം. ചാർട്ടർ വിമാനം എങ്ങനെയാണ് സംഘടിപ്പിച്ചത്, അത് കൃത്യമായി എവിടെ നിന്നാണ് വന്നത്, ശരിയായ രേഖകളില്ലാതെ യാത്രക്കാർക്ക് ഇസ്രായേലിൽ നിന്ന് പുറത്തുപോകാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്ന് ദക്ഷിണാഫ്രിക്കൻ അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.