21 September 2024, Saturday
KSFE Galaxy Chits Banner 2

ഹരിതകർമ്മ സേന അംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് നടപടി

Janayugom Webdesk
തൃശൂര്‍
February 9, 2024 11:51 pm

ചാഴൂരില്‍ ഹരിത കർമ്മസേന അംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതിയിൽ പഞ്ചായത്ത് നടപടി ആരംഭിച്ചു. ചാഴൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പ്രജിത നൽകിയ പരാതി എസ്‍പി ഓഫീസിലേക്കും അയച്ചുവെന്ന് സെക്രട്ടറി അറിയിച്ചു. കൂടാതെ മാലിന്യ സംസ്ക്കരണ നിയമ ലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴ ചുമത്തുന്നതിനുമുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചു. സംഭവത്തെ മാലിന്യ മുക്ത നവകേരളം സംസ്ഥാന ക്യാമ്പയിൻ സെക്രട്ടേറിയേറ്റ് അതീവ ഗൗരവത്തോടെ കാണുന്നതായും കേസിന്റെ പുരോഗതി വിലയിരുത്തുമെന്നും നവകേരള മാലിന്യമുക്ത കാമ്പയിൻ സെക്രട്ടേറിയേറ്റ് കോ-കോർഡിനേറ്റർ കെ ബി ബാബുകുമാർ പറഞ്ഞു. പ്രജിത അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ വനിതാ സെല്‍ അന്വേഷണം നടത്തി മൊഴിയെടുത്തിരുന്നു.

അന്തിക്കാട് ബ്ലോക്കിലെ ചാഴൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 6 തീയതി കണ്ണമ്പുഴ ഡേവീസിന്റെ വീട്ടിൽ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മസേന പ്രവർത്തക പ്രജിതയ്ക്കെതിരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. പ്രജിത ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന ഡേവീസിന്റെ മകൾ “ഞങ്ങൾ പ്ലാസ്റ്റിക് തരില്ല ഞങ്ങൾ കത്തിക്കുകയാണ്” എന്ന് പറഞ്ഞ് വാതിൽ തുറക്കുന്നതിനിടയിൽ ഉള്ളിലുണ്ടായിരുന്ന നായ പുറത്തേക്ക് ചാടി പ്രജിതയെ ആക്രമിച്ചു. നിലത്തു വീണ പ്രജിതയെ നായ ആക്രമിക്കുകയും വലത് കൈയ്യിൽ കടിയേൽക്കുകയും ചെയ്തു. ഈ സമയം ഡേവീസും മകളും നായയെ പിൻതിരിപ്പിക്കാതെ നോക്കി നിൽക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. 

പ്രജിത പട്ടിയെ പിടിക്ക് എന്ന് പറഞ്ഞപ്പോൾ “എന്റെ നായയെ പട്ടിയെന്ന് വിളിക്കല്ലെടീ ” എന്ന് ആക്രോശിച്ച് മകള്‍ പ്രജിതയെ അടിക്കാനായി ശ്രമിച്ചുവെന്നും പറയുന്നു. കൂടെയുണ്ടായിരുന്ന ഹരിത കർമ്മ സേന അംഗമാണ് അവരെ പിൻതിരിപ്പിച്ചത്. ഉടനെ പ്രജിതയെ ആശാ പ്രവർത്തകരും, വാർഡ് മെമ്പറും ചേർന്ന് ആശുപത്രയിലെത്തിച്ചു. പ്രസിഡന്റും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമൊപ്പം അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പ്രജിത പരാതി സമർപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Pan­chay­at action on the com­plaint that a mem­ber of Har­i­takar­ma Sena was bit­ten by a dog

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.