
പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട് മോഷണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചർച്ചയില്ലാതെ ബില്ല് പാസാക്കുകയായിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിൽ 30 ദിവസം പൂർത്തിയാക്കുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന വിവാദമായ 130-ാം ഭരണഘടന ഭേദഗതി ബിൽ അടക്കം മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലുകളും സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്നതായും ആഭ്യന്തരമന്ത്രി രാജ്യസഭയിൽ അറിയിച്ചു. വോട്ടർ പട്ടിക ക്രമക്കേടിനെതിരായ കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രണ്ടുതവണ തടസ്സപ്പെട്ട ലോകസഭ 12.15 ഓടെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ പുതിയ ആദായനികുതി നിയമം ഉള്‍പ്പെടെ 26 ബില്ലുകള്‍ വര്‍ഷകാല സമ്മേളനത്തില്‍ ഇരുസഭകളിലുമായി സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ലോക്‌സഭയില്‍ 12 ബില്ലുകള്‍ പാസാക്കിയപ്പോള്‍ രാജ്യസഭ കടന്നത് 14 ബില്ലുകളായിരുന്നു. ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബില്ലാണ് ഇത്തവണ പാസാക്കിയെടുത്തവയില്‍ ഏറെ പ്രധാനം. അതിവേഗം വളരുന്ന ഡിജിറ്റല്‍ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ വാതുവയ്പ് നിര്‍ത്തലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ പാസാക്കിയ ബിൽ ബുധനാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാജ്യസഭയും ബിൽ പാസാക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.