
കൂടുതൽ സീറ്റുകളോടെ എൽഡിഎഫിനെ ജനങ്ങൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുസ്ഥിതി പരിശോധിച്ചാൽ നല്ല രീതിയിൽ തന്നെ എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ്. ഞങ്ങൾക്ക് കനഗോലുവൊന്നുമില്ല. ജനങ്ങൾ തന്നെയാണ് ഞങ്ങളുടെ കനഗോലു എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അനുഭവം വച്ചുകൊണ്ടാകും ജനങ്ങൾ വിധിയെഴുതുക. കഴിഞ്ഞ 10 വർഷക്കാലത്തെ അനുഭവം വിലയിരുത്തുമ്പോൾ അതിനുമുമ്പുള്ള കേരളത്തിന്റെ അവസ്ഥ ജനങ്ങളുടെ മനസിലേക്ക് വരും. ആ താരതമ്യം വലിയ തോതിൽ സ്വാധീനിക്കും. അത് പരിശോധിക്കുന്ന ഏതൊരാൾക്കും എൽഡിഎഫിന്റെ ഗ്രാഫ് വലിയതോതിൽ ഉയരുന്നതിന് ഇടയാക്കും. കേരളം പല കാര്യങ്ങളിലം നേട്ടമുണ്ടാക്കി. അഴിമതി ഏറ്റവും കുറഞ്ഞ നാട് കേരളമാണെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണ്.
ഇവിടെ ഏതെങ്കിലും ഒരു പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കുന്നതിന് കൈക്കൂലി കൊടുക്കേണ്ടതില്ല. ഇത് ഈ കാലത്തിന്റെ പ്രത്യേകതയാണ്. എന്നാൽ പഴയ കാലം അതായിരുന്നോ. പലതിനും ചെറിയ റേറ്റുകൾ നിശ്ചയിച്ചിരുന്നു. ആ കാലം മാറിപ്പോയി. കാലത്തിന്റെ മാറ്റം കൊണ്ട് മാത്രം സംഭവിച്ചതില്ല ഇത്. ആ മാറ്റത്തിന് എൽഡിഎഫിന്റേതായ ഒരു പങ്കുണ്ട്. എൽഡിഎഫ് സ്വീകരിച്ച നയ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ മാറ്റം വന്നത്. ഇതുപോലെ ഒട്ടേറെ അനുഭവങ്ങൾ നാടിന്റെ മുന്നിലുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിലെ ഓരോ രംഗവും പരിശോധിച്ചാൽ അത്ഭുതാവഹമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ഒരു ജനറൽ ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താൻ മാത്രം കഴിവ് നേടി എന്നു പറയുന്നത് കേരളത്തിന്റെ ആരോഗ്യ രംഗത്തെ വളർച്ചയായാണ് കാണേണ്ടത്. അതിന്റെ ഭാഗമായാണ് നേരത്തെ ഉള്ള നവജാത ശിശുക്കളുടെ മരണ നിരക്ക് വലിയ തോതിൽ കുറഞ്ഞ് അഞ്ച് ശതമാനത്തിൽ എത്തി നിൽക്കുന്നത്. അത് ലോക റെക്കോർഡ് ആണ്. അമേരിക്കയുടേത് 5.6 ആകുമ്പോഴാണ് നമ്മുടേത് അഞ്ച് ശതമാനത്തിൽ നിൽക്കുന്നത്. മാതൃമരണ നിരക്കും വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചു. 2016 ൽ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ ഒട്ടേറെ സ്കൂളുകൾ അടച്ചു പൂട്ടാൻ നിൽക്കുകയായിരുന്നു. പക്ഷെ വിദ്യാഭ്യാസ രംഗം എത്ര ഫലപ്രദമായിട്ടാണ് മാറിയത്. പുസ്തകം ഇല്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾക്ക് നൽകിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നേരത്തെ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു. ആ മാറ്റങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാനം എങ്ങനെ പോകണമെന്ന് ജനങ്ങൾ തീരുമാനിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് നൽകുന്ന ശുഭപ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.