
തന്റെ പേരും ചിത്രങ്ങളും ഐഡന്റിറ്റിയും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വാണിജ്യപരമായ ചൂഷണങ്ങൾ, വ്യാജ പ്രചാരണങ്ങൾ, കൃത്രിമമായി നിർമ്മിച്ച അശ്ലീല ചിത്രങ്ങൾ എന്നിവ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് ഹർജി. ഹർജി പരിഗണിച്ച ജസ്റ്റിസ് തേജസ് കരിയ, കൂടുതൽ ദുരുപയോഗം തടയുന്നതിനായി നിരോധനാജ്ഞ പുറപ്പെടുവിക്കാമെന്ന് വ്യക്തമാക്കി. 2026 ജനുവരി 15നാണ് കേസ് വീണ്ടും പരിഗണിക്കുക.
ഐശ്വര്യ റായിയുടെ പേരും സാദൃശ്യവും ലാഭത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അവരുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വ്യാജ വെബ്സൈറ്റുകൾ, മഗ്ഗുകൾ, ടീ-ഷർട്ടുകൾ, പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളിൽ താരത്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ‘ഐശ്വര്യ നേഷൻ വെൽത്ത്’ എന്നൊരു കമ്പനി ഐശ്വര്യയെ ചെയർപേഴ്സണായി രേഖപ്പെടുത്തിയെന്നും എന്നാൽ അവർക്ക് ഈ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
നടിയുടെ മോർഫ് ചെയ്തതും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതുമായ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കോടതിയുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.