
പെറുവിന്റെ തലസ്ഥാനമായ ലിമയിൽ പ്രസിഡന്റ് ദിന ബൊളുവാർട്ടെ സർക്കാരിനെതിരെ വീണ്ടും വൻ ജനകീയ പ്രക്ഷോഭം അരങ്ങേറി. ഇതോടെ, പെൻഷൻ പരിഷ്കരണം അവസാനിപ്പിക്കുക, അഴിമതി, അരക്ഷിതാവസ്ഥ, പൊലീസ് അതിക്രമം എന്നിവയ്‌ക്കെതിരെ ആയിരക്കണക്കിന് പെറുവിയക്കാർ തുടർച്ചയായി തെരുവിലിറങ്ങുന്ന മൂന്നാമത്തെ ആഴ്ചയാണിത്. പ്രതിഷേധങ്ങൾ ഇപ്പോൾ ഏതെങ്കിലും പ്രത്യേക വിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, മറിച്ച് ബൊളുവാർട്ടെ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങൾ തെരുവിലിറങ്ങുന്നതെന്നും നിരവധി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 4ന് ശനിയാഴ്ച ലിമയുടെ ഡൗൺടൗൺ തെരുവുകൾ സർക്കാരിനും ദേശീയ കോൺഗ്രസിനും എതിരായി നടന്ന പ്രതിഷേധത്തില്‍ യുവജനങ്ങൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഗതാഗത തൊഴിലാളികൾ, വിവിധ കൂട്ടായ്മകൾ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ‑സാമ്പത്തിക മാഫിയകളുടെ സാന്നിധ്യം കാരണം പെറുവിയൻ ഭരണസംവിധാനം അഴിമതി നിറഞ്ഞതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജനറൽ കോൺഫെഡറേഷൻ ഓഫ് വർക്കേഴ്‌സ് ഓഫ് പെറു ഈ പ്രകടനങ്ങളിൽ അണിചേർന്നു. പ്രതിഷേധക്കാർ രാജ്യത്തെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന സ്ഥാപനങ്ങളിലൊന്നായ ദേശീയ കോൺഗ്രസിലേക്ക് എത്തുന്നതുവരെ അബാൻകേ അവന്യൂവിലൂടെ നഗരമധ്യത്തിലൂടെ അവര്‍ മാർച്ച് ചെയ്തു. ഒക്ടോബർ 4ലെ പ്രകടനങ്ങൾക്ക് പുറമെ, ഒക്ടോബർ 7ന് പെറുവിലെ നിരവധി ഗതാഗത കമ്പനികൾ ദിന ബൊളുവാർട്ടെ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘടിത കുറ്റകൃത്യ സംഘങ്ങളിൽനിന്ന് ഗതാഗത തൊഴിലാളികൾ നേരിടുന്ന വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും പിടിച്ചുപറിയും തടയാൻ സർക്കാർ നടപടിയെടുക്കണം എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ഗതാഗത തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതിനകം 47 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.
ആവർത്തിച്ചുള്ള പ്രതിഷേധങ്ങളും വിശ്വാസ്യതയുടെ വലിയ പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തിൽ, 2026ലെ തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം വിട്ടൊഴിയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പ്രസിഡന്റ് ബൊളുവാർട്ടെയുടെ പ്രതികരണം. പെറു വിദേശ നിക്ഷേപത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമായി മാറിയെന്നും, അതുകൊണ്ട് തൻ്റെ ഭരണം ന്യായീകരിക്കപ്പെടുന്നുവെന്നും ബൊളുവാർട്ടെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.