22 April 2025, Tuesday
KSFE Galaxy Chits Banner 2

ടര്‍ഫുകളില്‍ കളിയാരവം

Janayugom Webdesk
ആലപ്പുഴ
April 16, 2025 9:11 am

അവധിക്കാലമായതോടെ നഗരങ്ങളിലെയും നാട്ടിൻപുറങ്ങളിലെയും ടർഫുകളിൽ ഒരുപോലെ ആരവം മുഴങ്ങുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബാളും ക്രിക്കറ്റും കളിക്കാൻ ടർഫുകൾ ഒരുങ്ങിയതോടെ കായികപ്രേമികളുടെ ഇടിച്ചുകയറ്റവുമായി. വടക്കൻ ജില്ലകളിൽ തുടങ്ങിയ ഫുട്ബാൾ ടർഫിന് ജില്ലയിലും ഇപ്പോൾ വലിയ സ്വീകാര്യതയാണ്. ഫുട്ബാൾ, ക്രിക്കറ്റ് ആരാധകരുടെ എണ്ണം കൂടിയതും ഗുണകരമായി. വ്യായാമത്തിനും ടർഫുകളെ ആശ്രയിക്കുന്നവരുമുണ്ട്. അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പുകളും ടൂർണമെന്റുകളും ടർഫുകളിലേയ്ക്ക് മാറി. പുൽമൈതാനമായതിനാൽ ഗ്രൗണ്ടുകളിലേത് പോലെ പരിക്കേൽക്കുമെന്ന ഭയവുമില്ല. സ്വന്തം സ്ഥലത്തും, വാടകയ്‌ക്കെടുത്തും ബഹുനില കെട്ടിടങ്ങളുടെ ടെറസിന് മുകളിലും വരെ ടർഫ് നിർമ്മിക്കുന്ന യുവസംരംഭകരുണ്ട്. 

എൽ ഇഡി ഫ്ളഡ്‌ലൈറ്റുകളും ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവുമടക്കം അരക്കോടിയിലധികം രൂപ ചെലവുവരും. ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജ്ജുമെല്ലാമായി ഇരുപതിനായിരത്തിലധികം രൂപ പ്രതിമാസം മുടക്കണം. അമ്പതിനായിരം മുതൽ ഒരുലക്ഷം വരെയാണ് പലയിടത്തും പ്രതിമാസ സ്ഥലവാടക. അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പുകളും ടൂർണമെന്റുകളും ടർഫുകളിലേയ്ക്ക് പലരും മാറ്റി. വിവിധ അളവുകളിലാണ് ടർഫുകൾ. മൂന്ന് പേർ വീതം മുതൽ ഏഴും പത്തും പേർ വീതം വരെ കളിക്കാവുന്ന വലിപ്പമുണ്ട്. മണിക്കൂറിനാണ് നിരക്ക്. മണിക്കൂറിന് 1500 രൂപവരെ ഈടാക്കും. ഒരാൾക്ക് ശരാശരി 150 രൂപവരെയാകും. രാത്രിയിൽ വെളിച്ചം ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.