12 December 2025, Friday

Related news

December 4, 2025
December 2, 2025
November 22, 2025
November 19, 2025
November 11, 2025
November 10, 2025
November 9, 2025
November 8, 2025
November 7, 2025
November 5, 2025

പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ ക്വാളിഫയറില്‍ പഞ്ചാബും ബംഗളൂരുവും ഇന്ന് ഏറ്റുമുട്ടും

എലിമിനേറ്ററില്‍ നാളെ മുംബൈ-ഗുജറാത്ത് പോരാട്ടം
Janayugom Webdesk
മൊഹാലി
May 29, 2025 7:30 am

ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. അവസാന ഗ്രൂപ്പ് മത്സരവും അവസാനിച്ചതോടെയാണ് പ്ലേ ഓഫ് ചിത്രം തെളിഞ്ഞത്. പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ആദ്യ ക്വാളിഫയറില്‍ കൊമ്പുകോര്‍ക്കുക. രാത്രി 7.30ന് പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ഏറ്റുമുട്ടും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വിജയിച്ചതോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. പഞ്ചാബ് കിങ്സാണ് തലപ്പത്ത്. ഇരുടീമുകള്‍ക്കും 14 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റാണുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ പഞ്ചാബ് കിങ്സ് ഒന്നാം സ്ഥാനമുറപ്പിക്കുകയായിരുന്നു. 18 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് മൂന്നാം സ്ഥാനത്തും 16 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് നാലാമതും ഫിനിഷ് ചെയ്തു. 

ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള പഞ്ചാബ് കിങ്സും ബംഗളൂരുവും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഒരു ടീം ഫൈനലിനുണ്ടാകുമെന്നുറപ്പായി. മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്. ഐപിഎല്ലിലേക്കുള്ള ആദ്യ വരവില്‍ തന്നെ കിരീടം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിനുമായിരുന്നു. ഇതിനാല്‍ തന്നെ പുതിയൊരു ചാമ്പ്യന്‍ പിറക്കുമോ അതോ വീണ്ടും മുംബൈയുടെയോ ഗുജറാത്തിന്റെയോ അലമാരയില്‍ കിരീടമെത്തുമോയെന്ന് കണ്ടറിയണം. ആദ്യ യോഗ്യതാ റൗണ്ടില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. എലിമിനേറ്ററിൽ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറിൽ തോറ്റവരും തമ്മിൽ രണ്ടാം ക്വാളിഫയർ മത്സരമുണ്ടാകും. ജൂൺ ഒന്നിന് അഹമമ്മദാബാദിലെ മോഡി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് ഈ മത്സരം. ഇതിൽ ജയിക്കുന്നവരായിരിക്കും ഒന്നാം ക്വാളിഫയർ ജയിച്ചെത്തിയവർക്ക് ഫൈനലിൽ എതിരാളികൾ. അഞ്ച് തവണ കിരീടമുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫില്‍ കടന്നില്ലെന്ന് മാത്രമല്ല അവസാന സ്ഥാനക്കാരായാണ് മടങ്ങിയത്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ സീസണില്‍. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടാം സ്ഥാനത്തും റണ്ണറപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. പ്രഥമ ഐപിഎല്‍ സീസണിന് ശേഷം കിരീടമില്ലാത്ത, മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ കാലിടറിയിരുന്നു. ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.