
പിഎം ശ്രീ പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾ പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1,500 കോടി രൂപയുടെ ധനസഹായം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ കേരളം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 ഔപചാരികമായി അംഗീകരിക്കാൻ നിർബന്ധിക്കുന്ന പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിച്ചു കൊണ്ടാണ് കേന്ദ്രം ധനസഹായം തടഞ്ഞത്.
ഫെഡറൽ സ്വയംഭരണത്തിന്റെയും വിദ്യാഭ്യാസ നയ ഭിന്നതകളുടെയും അടിസ്ഥാനത്തിൽ കേരളം എൻഇപിയോടുള്ള വിയോജിപ്പുകൾ അറിയിച്ചിട്ടുണ്ട്. കൂടാതെ എൻസിഇആർടി ജനറൽ കൗൺസിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിലും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾക്കിടയിലും, കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിച്ചിട്ടില്ല.
ഫണ്ട് നിഷേധത്തില്‍ കേന്ദ്രത്തിനെതിരെ നിയമപരമായ വഴികൾ കേരളം സജീവമായി തേടുകയാണ്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സമാനമായ ആശങ്കകൾ പങ്കിടുന്ന തമിഴ്‌നാട് സർക്കാരുമായി പ്രാഥമിക ചർച്ചകൾ നടത്തി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രണ്ട് തവണ ഫോണിൽ തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏകോപിതമായ നിയമ, നയ തന്ത്രങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ ഒരു സംയുക്ത യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പിഎം ശ്രീ പദ്ധതി ഉൾപ്പെടെ കേരളത്തിന് അർഹതയുള്ള 1,500.27 കോടി ധനസഹായം തടഞ്ഞ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ഉചിതവും സ്വാഗതാര്‍ഹവുമാണെന്ന് കോവളത്ത് നടക്കുന്ന എകെഎസ്‌ടിയു സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.