26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 13, 2025
April 11, 2025

പൊലീസുകാരനെ കഴുത്തറുത്തുകൊന്ന സംഭവം: ദുര്‍മന്ത്രവാദമെന്ന് സംശയം

ഇർഷാദും സഹദും രാസലഹരിക്ക് അടിമകള്‍
Janayugom Webdesk
കൊല്ലം
October 15, 2024 8:56 pm

ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്തു കൊന്ന കേസിൽ പ്രതിയായ സഹദും കൊല്ലപ്പെട്ട ഇർഷാദും രാസലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന സഹദ് ഇതിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. ഇർഷാദും സഹദും നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത സഹദിനെ ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

മുമ്പും സഹദിനെ എം‍ഡിഎംഎ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് രാസലഹരി ഉപയോഗിച്ചതാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. അടൂർ പൊലീസ് ക്യാമ്പിലെ ഹവിൽദാറായ നിലമേൽ വളയിടം സ്വദേശി ഇരുപത്തിയെട്ടുകാരനായ ഇർഷാദാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടുദിവസത്തിലേറെയായി ചിതറ വിശ്വാസ് നഗറിലെ സഹദിന്റെ വീട്ടിലാണ് ഇർഷാദ്. സഹദിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇർഷാദിനെ വീടിനുളളിൽ വച്ച് സഹദ് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളിൽ നോക്കിയപ്പോഴാണ് ഇർഷാദിനെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വീടിന്റെ മുകൾ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം. സ്ഥലത്ത് എത്തിയ ആംബുലൻസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്.

വീടിനുളളിൽ നിന്ന് പൊലീസിന് ആദ്യം ഒരു ആയുധം ലഭിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ചതല്ല എന്ന് കണ്ടെത്തി. തുടർന്ന്പു നലൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡാണ് വീടിന് സമീപമുളള സ്ഥലത്തു നിന്ന് കത്തി കണ്ടെത്തിയത്. മികച്ച കായികതാരമായിരുന്ന ഇർഷാദ് സ്പോർട്സ് കോട്ടയിലാണ് ജോലിയിൽ പ്രവേശിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. റിമാൻഡിലായ സഹദിനെ തുടർ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ഇർഷാദിന്റെ മൃതദേഹം നിലമേൽ കണ്ണങ്കോട് മുസ് ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.