
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേത് രാഷ്ട്രീയ മത്സരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഷ്ട്രീയം മാത്രം ചർച്ച ചെയ്യും. നിലമ്പൂരിൽ പാർട്ടി സ്ഥാനാർത്ഥി വന്നത് ആവേശം ഇരട്ടിയാക്കുകയാണ്. നിലമ്പൂരിൽ വോട്ടർമാർക്കുള്ള ഒരേയൊരു ഓപ്ഷൻ എൽഡിഎഫ് മാത്രമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
പി വി അൻവർ കെട്ടുപോയ ചൂട്ടാണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല പോലെ അൻവറിനെ അറിയാം. കമ്യൂണിസ്റ്റുകാർക്ക് കമ്പുകൊണ്ട് പോലും തൊടാൻ കൊള്ളാത്ത ആളാണ് അൻവറെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പൻ ഒരിക്കൽ പറഞ്ഞു. ആ വാക്കുകൾ താൻ ആവർത്തിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
യുഡിഎഫിൽ പ്രതിസന്ധിയും തമ്മിലടിയുമാണ്. അത് എത്ര ഏച്ചുകെട്ടിയാലും എല്ലാം പൊട്ടിത്തകരാം. യുഡിഎഫിനെ നയിക്കുന്ന പാർട്ടി കോൺഗ്രസാണ്. അതിന്റെ അവസ്ഥ എന്താ? ഇവിടുത്തെ കാര്യം മാത്രമല്ല. അഖിലേന്ത്യാതലത്തിലെ അവസ്ഥയെന്താ? കോൺഗ്രസ് പാർട്ടിയുടെ രണ്ട് വർക്കിങ് കമ്മറ്റി മെമ്പർമാർ പ്രത്യക്ഷമായി തന്നെ മോഡിയെ പിന്താങ്ങുകയാണ്. ശശി തരൂരും സൽമാൻ ഖുർഷിതും. ഇന്ത്യയ്ക്കകത്ത് വച്ചും പുറത്ത് വച്ചും അവർ പറയുന്നു എല്ലാ നിലകളിലും മോഡിയാണ് ശരിയെന്ന്. കശ്മീർ നയം പൂർണമായും ശരിയാണെന്ന്. മോഡി മഹാനാണെന്ന് പറയുന്നു. ഇങ്ങനെ പറയുന്ന വർക്കിങ് കമ്മറ്റി മെമ്പർമാർ നയിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിയുടെ അഖിലേന്ത്യതലത്തിലെ അവസ്ഥ അതാണെങ്കിൽ ഇവിടുത്തെ അവസ്ഥ ഇങ്ങനെയാകാനേ പറ്റൂ. അതൊന്നും പരിഹരിക്കാനുള്ള യാതൊരു പോംവഴിയും കോൺഗ്രസിനില്ല. കോൺഗ്രസ് അതിന്റെ നയപരമായ, രാഷ്ട്രീയമായ വൈകല്യം മൂലം തകർച്ചയിലേക്ക് അനുനിമിഷം നീങ്ങുന്ന കാഴ്ച നാം കാണുകയാണ്. നിലമ്പൂർ ആ പതനത്തിന്റെ ആക്കം കൂട്ടാൻ പോവുകയാണ്.
ബിജെപി സ്ഥാനാർത്ഥി ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് യുഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ്. കേരളത്തിലെ രാഷ്ട്രീയം അതാണ്. അന്ധമായ ഇടതുപക്ഷ വിരോധം മൂലം കേരളത്തിലെ കോൺഗ്രസ് ഏറെക്കാലമായി ബിജെപിയുമായി കൈകോർത്ത് പിടിക്കുന്നുണ്ട്. ആ തഴമ്പ് കാണും കോൺഗ്രസ് കൈപ്പത്തിയിൽ. അതുകൊണ്ട് ഞങ്ങളുടെ പോരാട്ടം യുഡിഎഫിനെതിരെ മാത്രമല്ല. എസ്ഡിപിഐയും യുഡിഎഫും ബിജെപിയും എല്ലാമടങ്ങുന്ന ഇടതുപക്ഷ വിരോധ കൂട്ടുകെട്ടാണ് അപ്പുറത്ത്. ഞങ്ങൾ അവരെയാണ് എതിരിടുന്നത്.
നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എൽഡിഎഫിന് നൽകുന്ന ആവേശം വളരെ വലുതാണ്. ഏറെക്കാലമായി രാഷ്ട്രീയ പോരാട്ടം നടത്താൻ കാത്തിരിക്കുന്ന അണികൾക്ക് ഇത് വമ്പിച്ച ഉത്തേജനമാണ്. ആ ആവേശം സിപിഐഎമ്മിന് മാത്രമല്ല സിപിഐക്കുമുണ്ട്. എൽഡിഎഫിലെ ഓരോ പാർട്ടിക്കുമുണ്ട്. ഈ രാഷ്ട്രീയ പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പൂർണമായും തൃപ്തരാണ്. രാഷ്ട്രീയ മത്സരമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാഷ്ട്രയീമല്ലത്തത് ഒന്നും അവിടെ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.