19 December 2024, Thursday
KSFE Galaxy Chits Banner 2

വെറുപ്പിന്റെ രാഷ്ട്രീയത്തെ കരുതിയിരിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2023 11:04 pm

ജയ്‌പുർ‑മുംബൈ ട്രെയിനിൽ യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. മാനസിക വിഭ്രാന്തിയിലെന്ന പേരില്‍ സംഭവത്തെ ലഘൂകരിക്കുവാനുള്ള ശ്രമം കുറ്റവാളിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ വഴിതിരിച്ചുവിടുന്നതിനുള്ളതാണ്. ഹരിയാനയില്‍ നടന്ന കലാപത്തില്‍ ഇമാമും രണ്ട് ഹോം ഗാര്‍ഡുകളുമുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കൊലപാതകി മോനു മനേസറിനെ പിടികൂടുന്നതില്‍ പൊലീസിന് സംഭവിച്ച വീഴ്ചയും ബ്രിജ് മണ്ഡല്‍ ജലഘോഷയാത്രയില്‍ അയാള്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമാണ് ഹരിയാനയിലെ നൂഹില്‍ സംഘര്‍ഷത്തിന് കാരണമായത്. മുസ്ലിം പ്രദേശങ്ങളിലൂടെ ഘോഷയാത്ര അനുവദിച്ചാൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന ജില്ലാ ഇന്റലിജൻസ് മേധാവിയുടെ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു. ഇതേത്തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമവും തീവയ്പും നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇത്തരം വർഗീയ സംഘർഷങ്ങളുടെ ഉത്തരവാദികള്‍ വിഭജന രാഷ്ട്രീയം പിന്തുടരുന്ന ഭരണകക്ഷിയായ ബിജെപിയാണ്. മണിപ്പൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബിജെപി ഭരണം തുടര്‍ന്നാൽ ഭാവിയിൽ എന്താണ് കാത്തിരിക്കുന്നത് എന്നതിനുള്ള മുന്നറിയിപ്പുമാണിതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ബിജെപി-ആർഎസ് എസ് രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടയായ വെറുപ്പിന്റെയും ഭയത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിന് വശംവദരാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry; Pol­i­tics of hate must be tak­en care of: CPI

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.