11 January 2026, Sunday

തപാല്‍ വോട്ട് തിരുത്തല്‍: നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചതെന്ന് ജി സുധാകരന്‍

Janayugom Webdesk
ആലപ്പുഴ
May 18, 2025 2:56 pm

തപാല്‍ വോട്ട് തിരുത്തി എന്ന വെളിപ്പെടുത്തല്‍ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്‍. നെഗറ്റീവ് പറഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്. താന്‍ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. വോട്ട് മാറി ചെയ്യുന്നത് അറിയാന്‍ കഴിയും എന്നാണ് പറഞത്. എവിടെയാണ് അതിന് തെളിവുള്ളത്. തിടുക്കത്തില്‍ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോ ചോദിക്കണം. പൊലീസിനാണ് പുലിവാല്‍ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ജസ്റ്റിസ് കമാൽ പാഷ വരെ കേസെടുത്തത് തെറ്റായി എന്ന് പറഞ്ഞു. കേരളത്തിലെ അഭിഭാഷക ലോകം മുഴുവൻ തനിക്കൊപ്പം ഉണ്ട്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. ഒരു നേതാവും തന്നെ വിളിച്ചില്ല. താനും വിളിച്ചിട്ടില്ല. താൻ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിലാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർത്ഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പൊലീസിന് ലഭിക്കുക.

താൻ തിരുത്തി പറഞ്ഞതും ജനം വിശ്വസിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു ഈ പ്രചരണ വേല എന്നും നടപ്പാവുകയില്ല. ജി സുധാകരൻ രണ്ടാമത് പറഞ്ഞിടത്താണ് പാർട്ടി നിൽക്കുന്നത് എന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകില്ല. താൻ തെറ്റ് ചെയ്തിട്ടില്ല. എന്ത് തെറ്റാണ് ചെയ്തത് എന്ന് പൊലീസ് കോടതിയിൽ പറയട്ടെ. താനും കോടതിയിൽ പറഞ്ഞു കൊള്ളാം. ഇതുവരെ ഒരു രൂപ അഴിമതി പൈസ ഉണ്ടാക്കുകയോ മുന്തിയ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.