
നെന്മാറ പോത്തുണ്ടിയിലെ സജിത കൊലക്കേസിൽ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പറയും. പ്രതിയായ ചെന്താമര (ചെന്താമരാക്ഷൻ) ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഈ കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയമാണ് ക്രൂരമായ കൊലപാതകത്തിന് ചെന്താമരയെ പ്രേരിപ്പിച്ചത്.
കൊലപാതകം നടന്ന ദിവസം സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്‌നാട്ടിലുമായിരുന്നു. സജിത വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയ ചെന്താമര കൊടുവാളുമായി വീട്ടിലെത്തി സജിതയെ തുടരെ വെട്ടി വീഴ്ത്തി. കൊലപാതകം ഉറപ്പാക്കിയ ശേഷം രക്തം പുരണ്ട കൊടുവാൾ വീട്ടിൽ ഉപേക്ഷിച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോവുകയായിരുന്നു. വിശന്നതിനെ തുടർന്ന് രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്ന ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. സജിത കൊലക്കേസിലെ വിധിക്ക് പിന്നാലെ, നെന്മാറ ഇരട്ടക്കൊലപാതകക്കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.