15 January 2026, Thursday

Related news

January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026

ദാരിദ്ര്യാനുപാതം: നിതി ആയോഗ് റിപ്പോര്‍ട്ട് കബളിപ്പിക്കല്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2025 10:53 pm

രാജ്യത്ത് നിന്ന് ദാരിദ്ര്യം അപ്രത്യക്ഷമായെന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കളവെന്ന് പഠനം. രാജ്യത്തെ 26.4 ശതമാനം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2022–23 ലെ ഗാര്‍ഹിക ഉപഭോക്തൃ വില സൂചിക (എച്ച്സിഇഎസ്)യും രംഗരാജന്‍ പോവര്‍ട്ടി ലൈനും ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് മോഡി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് സമര്‍ത്ഥിക്കുന്നത്. സി എ സേതു, എല്‍ ടി അഭിനവ് സൂര്യ, സി എ റിതു എന്നിവര്‍ നടത്തിയ പഠന റിപ്പോര്‍‍ട്ട്, റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസിലാണ് പ്രസിദ്ധീകരിച്ചത്.
വിവിധ സംസ്ഥാനങ്ങളിലും നഗര‑ഗ്രാമ മേഖലകളിലും നടത്തിയ പഠനത്തില്‍ ദാരിദ്ര്യം മുക്കാല്‍ പങ്കും തുടച്ച് നീക്കിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പഠനം ഖണ്ഡിക്കുന്നു. ഏതാനും മാസം മുമ്പാണ് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബിവിആര്‍ സുബ്രഹ്മണ്യം രാജ്യത്തെ ദാരിദ്ര്യാനുപാതം കേവലം അഞ്ച് ശതമാനത്തില്‍ താഴെയായി എന്ന് പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ഒരു നൂറ്റാണ്ടായി പൗരന്മാരുടെ ഉപഭോഗ ധനവ്യയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. വരുമാനത്തിന്റെ പരിധി അനുസരിച്ചുള്ള ധനവ്യയം സംബന്ധിച്ച യാതൊരു രേഖയും കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ല. ജീവിത നിലവാരം, ഉപഭോഗ ധനവ്യയം തുടങ്ങിയ വിഷയങ്ങള്‍ ദാരിദ്ര്യവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നുവെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചാണ് ദാരിദ്ര്യം നാമാവശേഷമായെന്ന് കേന്ദ്ര സര്‍ക്കാര്‍ സമര്‍ത്ഥിക്കുന്നത്. ദാരിദ്ര്യം അളക്കാനുള്ള മാനദണ്ഡമായ മണി മെട്രിക് സംവിധാനത്തിന്റെ അഭാവമാണ് ദാരിദ്ര്യം ഇപ്പോഴും തുടരാന്‍ കാരണം. 2013ലാണ് അവസാനമായി ആസൂത്രണ കമ്മിഷന്‍ ദ്രാരിദ്ര്യം സംബന്ധിച്ച യഥാര്‍ത്ഥ കണക്കെടുപ്പ് നടത്തിയത്. പ്രൊഫ. സുരേഷ് ടെണ്ടുല്‍ക്കര്‍ അധ്യക്ഷനായ സമിതി 2011–12ലെ എച്ച്സിഇഎസ് മാനദണ്ഡം അനുസരിച്ച് നടത്തിയ പഠനത്തില്‍ ജനസംഖ്യാനുപാതത്തില്‍ ഗ്രാമങ്ങളില്‍ 25.7 ശതമാനം പേരും നഗരങ്ങളില്‍ 13.7 ശതമാനം പേരും ദാരിദ്ര്യം അനുഭവിക്കുന്നതായി രേഖപ്പെടുത്തി. തുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്റെ അധ്യക്ഷതയില്‍ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ചു. രംഗരാജന്‍ സമിതിയാകട്ടെ ഗ്രാമ ജനസംഖ്യയില്‍ 30 ശതമാനം പേരും നഗര ജനസംഖ്യയില്‍ 26.4 ശതമാനം പേരും ദാരിദ്ര്യം നേരിടുന്നതായി കണ്ടെത്തി. അവശ്യ ഭക്ഷ്യ വസ്തുക്കളുടെയും ഉപഭോഗ ചെലവഴിക്കലും താരതമ്യം നടത്തിയാണ് രംഗരാജന്‍ സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

എന്നാല്‍ ഈ റിപ്പോര്‍ട്ട്, തുടര്‍ന്ന് അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ തുറന്നുപോലും നോക്കിയില്ല. ഏറ്റവും ഒടുവില്‍ പുറത്തുവന്ന എച്ച്സിഇഎസ് കണക്കുകളുമായി താരതമ്യം ചെയ്യാതെയാണ് നിതി ആയോഗ് ദാരിദ്ര്യം തുടച്ചുനീക്കിയെന്ന തെറ്റായ വിവരം പുറത്തുവിട്ടത്. നിലവിലെ ദാരിദ്ര്യാനുപാതം ഗ്രാമങ്ങളില്‍ 27.4 ഉം നഗരങ്ങളില്‍ 23.7 ഉം ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലാണ് ഏറ്റവുമധികം ദരിദ്ര ജനങ്ങള്‍ അധിവസിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യ വിലക്കയറ്റം. ചില്ലറ വില പണപ്പെരുപ്പം, രൂപയുടെ ഇടിവ്, അവശ്യസാധന വിലവര്‍ധനവ് തുടങ്ങിയ പ്രതിഭാസങ്ങള്‍ അരങ്ങുതകര്‍ക്കുന്ന വേളയിലാണ് വ്യാജ അവകാശവാദവുമായി മോഡി സര്‍ക്കാര്‍ മുഖം മിനുക്കാനുള്ള ഹീനമായ ശ്രമം നടത്തുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.