18 February 2026, Wednesday

Related news

February 10, 2026
February 9, 2026
January 24, 2026
December 30, 2025
December 27, 2025
December 1, 2025
December 1, 2025
November 27, 2025
October 27, 2025
October 18, 2025

ഏലച്ചെടികള്‍ക്ക് തണലൊരുക്കല്‍ തുടങ്ങി

Janayugom Webdesk
ഇടുക്കി
February 16, 2025 3:57 pm

വേനല്‍ ആരംഭിച്ചതോടെ ഹൈറേഞ്ചില്‍ ഏലച്ചെടികള്‍ക്ക് തണലൊരുക്കല്‍ തുടങ്ങി. മുൻവർഷത്തെ കൊടുംവരൾച്ച ഏൽപ്പിച്ച കൃഷിനാശവും ഇതേത്തുടർന്നുണ്ടായ വൻ സാമ്പത്തിക നഷ്ടവും ഇത്തവണ ഉണ്ടാകാതിരിക്കാൻ നേരത്തെ പ്രതിരോധമൊരുക്കുകയാണ് കർഷകർ. മരത്തണൽ കുറവുള്ള പ്രദേശങ്ങളിലാണ് ചെടികളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പച്ച നിറത്തിലുള്ള നെറ്റ് പന്തൽ പോലെ വലിച്ചുകെട്ടി സംരക്ഷണമൊരുക്കുന്നത്. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ഹൈറേഞ്ചിലെ ചെറുകിട, വൻകിട തോട്ടങ്ങളിലെല്ലാം തണലൊരുക്കൽ പുരോഗമിക്കുന്നു. ഒരുപതിറ്റാണ്ടായി കർഷകർക്ക് ഇത്തരത്തിൽ കൃത്രിമ തണൽ ഒരുക്കുന്നുണ്ട്.

ഈ സീസണിൽ ഒരുമാസം മുമ്പേ ഇതിന്റെ ജോലികൾ ആരംഭിച്ചു. വേനൽ രൂക്ഷമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. വൻ ചെലവ് ഒരേക്കർ സ്ഥലത്ത് നെറ്റ് ഉപയോഗിച്ച് തണലൊരുക്കാൻ ഒന്നുമുതൽ ഒന്നര ലക്ഷം രൂപ വരെ ചെലവാകും. 10 അടി വീതിയും 50 മീറ്റർ നീളവുമുള്ള ഒരു റോൾ നെറ്റിന് 1000 മുതൽ 2600 രൂപയാണ് വില. ഇപ്പോൾ 20 അടി വീതിയും 4000 രൂപ വരെ വിലയുമുള്ള നെറ്റുകളും വിപണിയിലുണ്ട്. ഗുണനിലവാരമുള്ളവ ഏഴുമുതൽ 10 വർഷം വരെ ഉപയോഗിക്കാം. 40 മുതൽ 70 ശതമാനം വരെ സുതാര്യതയുള്ള നെറ്റുകൾ ലഭ്യമാണ്. മരങ്ങളില്ലാത്ത സ്ഥലങ്ങളിൽ നെറ്റ് വലിച്ചുകെട്ടാൻ പൈപ്പോ മരത്തിന്റെ തൂണോ സ്ഥാപിക്കണം.

ഗ്രാന്റീസ് മരങ്ങളുടെ തൂണുകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ കയർ, കമ്പി, തൊഴിലാളികളുടെ കൂലി തുടങ്ങി മുതൽമുടക്ക് ഏറെയാണ്. വേനൽമഴ കനിഞ്ഞില്ലെങ്കിൽ വൻകൃഷിനാശം കഴിഞ്ഞവർഷത്തെ വരൾച്ചയിൽ ജില്ലയിലെ 60 ശതമാനത്തോളം ഏലംകൃഷിയാണ് നശിച്ചത്. നഷ്ടം 100 കോടിയിലേറെ. 16,220 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികൾ കരിഞ്ഞുണങ്ങി നശിച്ചു. ഫെബ്രുവരിയുടെ ആരംഭത്തിൽതന്നെ പകൽച്ചൂട് വർധിച്ചിട്ടുണ്ട്. തോട്ടങ്ങളിലെല്ലാം ജലസേചനം തകൃതിയായി നടക്കുന്നു. ഇത്തവണ തുടർച്ചയായി വേനൽമഴ ലഭിച്ചെങ്കിൽ കഴിഞ്ഞവർഷത്തേക്കാൾ കൃഷിനാശമുണ്ടാകുമെന്ന് കർഷകർ പറയുന്നു. നല്ല വില മൂന്നുമാസമായി ഏലക്കാവില മാറ്റമില്ലാതെ തുടരുകയാണ്. സ്‌പൈസസ് ബോർഡിന്റെ ഇ ലേലത്തിൽ 2900 നും 3000നുമിടയിലാണ് വില. കഴിഞ്ഞ ഏപ്രിലിൽ 2000 ഉം നവംബർ അവസാനത്തോടെ 3000 ഉം കടന്നു. പുതുവർഷാരംഭത്തിൽ 3100നുമുകളിൽ വില കടന്നിരുന്നു. ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതിയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാനോടനുബന്ധിച്ച് ഏലക്കയുടെ ആവശ്യം വർധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.