23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025

രാഷ്ട്രപതിയുടെ റഫറന്‍സ്; മറുപടിയില്ലാതെ മടക്കണം, കേരളം സുപ്രീം കോടതിയില്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 28, 2025 10:44 pm

ബില്ലുകള്‍ പാസാക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് കേസ് നിലനില്‍ക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടക്കണമെന്നും കേരളം സുപ്രീം കോടതിയില്‍. കേസില്‍ നോട്ടീസിനുള്ള മറുപടിയിലാണ് സംസ്ഥാനം ഈ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഉന്നയിച്ചിരിക്കുന്ന 14 ചോദ്യങ്ങളില്‍ 11 എണ്ണത്തിന് സുപ്രീം കോടതിയുടെ മുന്‍ വിധികളില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. ഭരണഘടന അനുച്ഛേദം 143 പ്രകാരമുള്ള രാഷ്ട്രപതിയുടെ റഫറന്‍സാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഭരണഘടനാ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാരുടെ അധികാരവും ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ അധികാരവുമാണ് റഫറന്‍സിലൂടെ കോടതിയില്‍ നിന്നും രാഷ്ട്രപതി വിശദീകരണം തേടിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 200 പ്രകാരം നിയമ സഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. റഫറന്‍സിലെ അഞ്ച്, ഏഴ് ചോദ്യങ്ങളില്‍ ഈ വിഷയമാണ് ആവര്‍ത്തിക്കുന്നത്. ഇത് അതിശയിപ്പിക്കുന്നതാണ്. ആര്‍ട്ടിക്കിള്‍ 200 പ്രകാരം രാഷ്ട്രപതിയുടെ റഫറന്‍സിന്റെ കാര്യത്തില്‍ ഉപദേശം നല്‍കുന്ന മന്ത്രിസഭ ആര്‍ട്ടിക്കിള്‍ 200 വായിച്ചു നോക്കാന്‍ പോലും തയ്യാറായില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ബില്ലുകള്‍ അനുമതിക്കായി സമര്‍പ്പിച്ചാല്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥയെന്നും കേരളം അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ റഫറന്‍സിന് ഇനി കോടതി വ്യാഖ്യാനം നല്‍കേണ്ടതില്ല. മൂന്ന് ഭരണഘടനാ ബെഞ്ചുകളും ഡിവിഷന്‍ ബെഞ്ചും ആര്‍ട്ടിക്കിള്‍ 200 സംബന്ധിച്ച് അന്തിമ വ്യാഖ്യാനം നല്‍കിയിട്ടുണ്ടെന്നും കേരളം നോട്ടീസില്‍ പറയുന്നു. അഭിഭാഷകന്‍ സി കെ ശശിയാണ് സംസ്ഥാനത്തിനുവേണ്ടി മറുപടി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന കേസില്‍ സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്രം പുനരവലോകന ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ സമര്‍പ്പിച്ചിട്ടില്ലെന്നും കേരളം സമര്‍പ്പിച്ച മറുപടിയിലുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ മൂന്നു മാസത്തെ സമയപരിധി നിശ്ചയിച്ച് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവിന് എതിരെയാണ് കേന്ദ്രം രാഷ്ട്രപതിയുടെ റഫറന്‍സുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസയക്കാന്‍ കോടതി നേരത്തെ ഉത്തരവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.