
സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ ലഭിക്കും.
ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ എഎവൈ (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) എന്നീ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റി നൽകിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആകും. മുന്‍ഗണനാ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളിൽ നിർവഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ജനസംഖ്യയിൽ 53% പേരെ മാത്രമേ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ.ഇതുമൂലം അർഹരായ ഒട്ടേറെ കുടുംബങ്ങൾക്ക് മുൻഗണനാകാർഡുകൾ നൽകാൻ കഴിയാതെ വന്നിട്ടുണ്ട്. ഇവര്‍ക്കായി സ്വമേധയാ മുൻഗണനാ കാർഡുകൾ ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ ആഹ്വാന പ്രകാരം ലഭിച്ചതും പരിശോധനയിലൂടെ അനർഹരിൽ നിന്നും പിടിച്ചെടുത്തതും ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് മുൻഗണനാ പട്ടിക ശുദ്ധീകരണത്തിലൂടെ കഴിഞ്ഞ അഞ്ച് വർഷം കാർഡുകൾ അനുവദിച്ചത്.
2031ലെ കേരളം എപ്രകാരമായിരിക്കണം എന്നതിനെ സംബന്ധിച്ച് ആശയങ്ങൾ രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച വിഷൻ 2031ന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിഷൻ ഡോക്യുമെന്റ് ഇന്ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ വി കെ പ്രശാന്ത് എംഎല്‍എയ്ക്ക് നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, കൗൺസിലർ ഷെർളി എസ്, ലീഗൽ മെട്രോളജി കൺട്രോളർ ആർ റീനാ ഗോപാൽ എന്നിവർ ആശംസ നേരും. ഭക്ഷ്യ വകുപ്പ് സെക്രട്ടറി എം ഡി രാജമാണിക്യം സ്വാഗതവും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ കെ ഹിമ നന്ദിയും പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.