
2023ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് കേരള ഗവർണർ അനുമതി നൽകി. നിയമസഭ പാസാക്കിയവയിൽ അനുമതി നൽകാതെ വച്ചിരുന്നതിൽ ഒന്നായിരുന്നു ഈ ബിൽ. ഈ വിഷയത്തിൽ 2020 മേയ് മാസം ആദ്യം ഓർഡിനൻസ് പുറപ്പെടുവിക്കുകയും പിന്നീട് ആറ് തവണ ഓർഡിനൻസ് പുനർ വിളംബരം ചെയ്യുകയും ചെയ്തിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം സ്വകാര്യ വനഭൂമിയുടെ കാര്യത്തിലും ഭൂപരിഷ്കരണ നിയമപ്രകാരം നൽകിയ പട്ടയം, ആധികാരിക രേഖയാണെന്ന് വിധിച്ചിരുന്നു. ഈ വിധി സംസ്ഥാനത്തെ സ്വകാര്യവനങ്ങളിൽപ്പെട്ട നിബിഡ വനങ്ങളിൽ ഏറിയപങ്കും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന കേസുകളിൽ ബഹുഭൂരിപക്ഷത്തിലും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാവുമെന്നും സർക്കാരിന് ബോധ്യപ്പെട്ടിരുന്നു. 20,000 ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമ നിർമ്മാണത്തിന് സർക്കാർ തീരുമാനിച്ചത്.
സ്വകാര്യ വനഭൂമിയ്ക്ക് പട്ടയം നൽകുന്നത് നിലനിൽക്കില്ല എന്നതാണ് സർക്കാർ നിലപാട്. പട്ടയം എന്നത് മറ്റ് രേഖകൾക്കും തെളിവുകൾക്കും ഒപ്പം ഒരു രേഖയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിയമ നിർമ്മാണം നടത്തിയിട്ടുള്ളത്. 50 സെന്റ് വരെയുള്ള ഭൂമിയിൽ വീട് വച്ച് താമസിച്ചിരുന്ന ചെറുകിട ഭൂവുടമകളെ മാനുഷിക പരിഗണന നൽകി ഈ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി അവരുടെ ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നത് ഒഴിവാക്കുന്നതിനും ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 10.05.1971 മുതൽ മുൻകാല പ്രബല്യം നൽകിയിട്ടുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.