26 February 2026, Thursday

Related news

February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 21, 2026
February 21, 2026

ഉമര്‍ നബി സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2025 6:15 pm

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ഡല്‍ഹിയിലെത്തിയതായും, സ്‌ഫോടനത്തിന് മുമ്പ് പള്ളി സന്ദര്‍ശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഡോ. ഉമര്‍ നബി ബദര്‍പൂര്‍ അതിര്‍ത്തിയിലെ ടോള്‍ പ്ലാസ വഴി ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും പിന്നീട് രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിക്ക് സമീപം നടക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍, സ്‌ഫോടനം നടന്ന നവംബര്‍ 10ന് രാവിലെ 8.02 ഓടെ ഉമര്‍ നബി ( ഡോ. ഉമർ മുഹമ്മദ്) വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഓടിച്ച് ടോള്‍ ഗേറ്റില്‍ നിര്‍ത്തിയിരുന്നു.

തുടര്‍ന്ന് പണം എടുത്ത് ടോള്‍ ഓപ്പറേറ്റര്‍ക്ക് നല്‍കുകയും സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയതായി കരുതപ്പെടുന്ന ഒരു വലിയ ബാഗ് കാറിന്റെ പിന്‍സീറ്റില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മാസ്‌ക് ധരിച്ചാണ് ഉമര്‍ നബി വാഹനം ഓടിച്ചത്. ടോള്‍ പ്ലാസയില്‍ വെച്ച് ഉമര്‍ സിസിടിവിയിലേക്ക് നോക്കുന്നതും കാണാം. സുരക്ഷാ ഏജന്‍സികള്‍ തന്റെ പിന്നാലെയുണ്ടെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചുറ്റുപാടുകള്‍ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രാംലീല മൈതാനത്തിന് സമീപമുള്ള പള്ളിയുടെ ഇടുങ്ങിയ വഴിയിലൂടെ അന്നുതന്നെ ഉമര്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

സ്‌ഫോടനം നടത്തുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയതാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയിലുടനീളം നിരവധി സിസിടിവി ദൃശ്യങ്ങളില്‍ ഉമറിനെ കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്ക്കടുത്തുള്ള സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലത്ത് വൈകീട്ട് 3.19 ന് എത്തിയ ഉമര്‍ സന്ധ്യയ്ക്ക് 6.28 ന്, അതായത് സ്‌ഫോടനത്തിന് 24 മിനിറ്റ് മുമ്പാണത്. സ്‌ഫോടന സ്ഥലത്ത് നിന്ന് 40 ലധികം സാമ്പിളുകള്‍ ഫോറന്‍സിക് സംഘങ്ങള്‍ ശേഖരിച്ചു. അതില്‍ തകര്‍ന്ന വാഹനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. സ്‌ഫോടനത്തിന് ഉമറിന് സഹായം ചെയ്തു നല്‍കിയവരെയും, കൂട്ടാളികളെയും കണ്ടെത്താനും വ്യാപകമായ പരിശോധന നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.