
ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് 23ന് ജില്ലാകേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ സായാഹ്നധര്‍ണകള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിനുനേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ ശക്തമായ പ്രതിഷേധമുയരണം. ഇസ്രയേൽ ആക്രമിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഖത്തർ. അമേരിക്കൻ പിന്തുണയോടെയും ഇന്ത്യയുടെ മൗനാനുവാദത്തോടെയുമാണ് മറ്റു രാജ്യങ്ങൾക്കുനേരെ തിരിയുന്നത്. അപകടകരമായ സാഹചര്യമാണിതെന്നും അഞ്ചുലക്ഷത്തോളം മലയാളികൾ ഖത്തറിലുണ്ടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ പേരിലുള്ള നടപടികളില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. വരാനിരിക്കുന്ന അപകടത്തെ ഗൗരവമായി കാണണം. വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കും. നിലവിലുള്ള വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന രീതിയാണ് ബിഹാറിൽ എസ്ഐആറിന്റെ പേരിൽ കണ്ടത്. ഭരണഘടനാപരമായി സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ ബിജെപി സർക്കാരിന്റെ ആലോചനയുടെ ഭാഗമായാണ് എസ്ഐആർ നടപ്പാക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കോൺഗ്രസിന്റെ സംരക്ഷണവും പിന്തുണയുമുള്ളതിനാലാണ് രാഹുൽ മാങ്കൂട്ടത്തില്‍ നിയമസഭയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിക്രമത്തിനിരയായ യുവതികൾ അനുഭവിച്ച മാനസിക പ്രയാസം അറിയുമായിരുന്നുവെങ്കിൽ കോൺഗ്രസ് രാഹുലിന് അനുകൂലമായ സമീപനം സ്വീകരിക്കില്ലായിരുന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.