16 December 2025, Tuesday

Related news

December 15, 2025
December 4, 2025
December 2, 2025
December 1, 2025
November 24, 2025
November 20, 2025
November 19, 2025
November 15, 2025
November 15, 2025
November 13, 2025

സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയെ അധിക്ഷേപിച്ച സംഘ്പരിവാര്‍ പത്രം കത്തിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

web desk
ചെന്നൈ
September 1, 2023 12:33 pm

തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ മോശം വാര്‍ത്ത കെട്ടിച്ചമച്ചതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. വാര്‍ത്ത നല്‍കിയ സംഘ്‌പരിവാർ പത്രമായ ദിനമലര്‍ കത്തിച്ചാണ് പലയിടത്തും വ്യാപക പ്രതിഷേധം അരങ്ങേറിയത്. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ദിനമലര്‍ പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചു. പത്രം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്‌തു. പത്രത്തിന്റെ ബാനറുകളും ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഡിഎംകെയോടൊപ്പം ഇടത് യുവജനസംഘടനകളും വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

പോഷകാഹാര പദ്ധതി വിപുലപ്പെടുത്തിയിതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഈ പദ്ധതിയെ അധിക്ഷേപിച്ചാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പദ്ധതി സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ നിറയുന്നതിന് കാരണമാകുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.

അതിനിടെ സംഘ്പരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തുവന്നു. മനുസ്‌മൃ‌തിയുടെ പ്രചാരകര്‍ തൊഴിലാളി വര്‍ഗത്തെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണം ചെയ്യുമ്പോള്‍ ‘എല്ലാവര്‍ക്കും വേണ്ടി’ എന്ന ആശയം ഉയര്‍ത്തി സാമൂഹ്യനീതി നേടിയെടുക്കാനാണ് ദ്രാവിഡ പ്രസ്ഥാനം ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. മനുധര്‍മമാണ് ദിനമലര്‍ പത്രം എന്നും കൊണ്ടുനടക്കുന്നത്. ശൂദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന രീതി തകര്‍ത്തത് ദ്രാവിഡഭരണമാണ്. അവരാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വിപ്ലവം വരെ കൊണ്ടുവന്നത്. 21ാം നൂറ്റാണ്ടില്‍ ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയക്കുമ്പോള്‍ സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നവര്‍ ഇത്തരമൊരു തലക്കെട്ടാണ് നല്‍കുന്നതെങ്കില്‍ 100 വര്‍ഷം മുമ്പ് അതെന്തുചെയ്യുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കും? സ്റ്റാലിന്‍ ചോദിച്ചു.

വിദ്യാഭ്യാസം നിറയുന്നത് ശ്രദ്ധിക്കുന്നതാണ് ദ്രാവിഡ സംസ്‌കാരമെങ്കില്‍ ടോയ്‌ലറ്റുകള്‍ നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കലാണ് ആര്യന്‍മാരുടെ സംസ്‌കാരമെന്ന് തമിഴ്‌നാട് യുവജന, കായിക ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു.

Eng­lish Sam­mury: Protests in Tamil Nadu by burn­ing a Sangh Pari­var news­pa­per that insult­ed the school break­fast scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.